Friday, April 4, 2014

ആരുടെ തോന്നലാണ് ഡല്‍ഹി?

ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു-ജസ്റ്റിന്‍ മാത്യു എഴുതുന്നു

'Romancing on the Delhi-Road\painting by rohit sharma

നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഡിസംബര്‍ പന്ത്രണ്ടിനാണ് അന്ന് ഇന്ത്യ വാണ കൊളോണിയല്‍ തമ്പുരാക്കന്‍മാര്‍ കല്‍ക്കട്ടയെന്ന തുറമുഖനഗരത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ മണ്ണിലേക്ക് തലസ്ഥാനം പറിച്ചുനടാനുള്ള നടപടികള്‍ തുടങ്ങിയത്. ഡല്‍ഹിയായിരുന്നു അവരുടെ മനസ്സില്‍. ഒരുപാട് രാജവംശങ്ങളുടെയും, അധികാര കൈമാറ്റങ്ങളുടേയും, കലാപങ്ങളുടേയും, സ്വപനങ്ങളുടെയും മണ്ണിലേക്ക് തലസ്ഥാനത്തെ പറിച്ചുനടാനുള്ള ബ്രിട്ടിഷുകാരുടെ തീരുമാനം അത്ര ആകസ്മികമാണെന്ന് പറയാന്‍ കഴിയില്ല. അവര്‍ ഈ തീരുമാനത്തെ ആയിരംവട്ടം തിരിച്ചും മറിച്ചും ആലോചിച്ചിരുന്നു. എന്നുവേണം മനസ്സിലാക്കാന്‍. ഡല്‍ഹി എന്നു പറയുന്നത് അങ്ങനെ ഏതെങ്കിലും ഒരു സ്ഥലമൊന്നും ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ഇന്ത്യന്‍ നഗരമായിരുന്നു ഡല്‍ഹി. ഡല്‍ഹി പിടിച്ചെടുക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഒരു നാടിനെ മുഴുവന്‍ പിടിച്ചെടുക്കുന്നതിനോ നഷ്ടപ്പെടുന്നതിനോ തുല്യമായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അതിശക്തരായിരുന്ന മറാത്തകളെ തോല്‍പ്പിച്ചു ഡല്‍ഹി സ്വന്തമാക്കുമ്പോള്‍ ബ്രട്ടിഷുകാര്‍ സ്വന്തമാക്കിയത് ഉത്തരേന്ത്യന്‍ സമതലത്തിനു മുഴുവനും മേലുള്ള അധികാരം തന്നെയായിരുന്നു. പിന്നീട് 1857ല്‍ കൊളോണിയല്‍ ഭരണത്തിനെതിരെ വിപ്ലവം നടത്തിയ കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാരുടെ പ്രധാന ലക്ഷ്യവും ഡല്‍ഹിയെ വരുതിയിലാക്കലായിരുന്നു. പല ചെറുപട്ടണങ്ങളില്‍നിന്നുമായി മെയ് ജൂണ്‍ മാസങ്ങളിലെ കൊടും ചൂടുപോലും വകവെയ്ക്കാതെ അനേകം കലാപകാരികള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുചെന്ന് ബഹദൂര്‍ഷ സഫറിന്റെ മുഗള്‍ സിംഹാസനം പുനഃസ്ഥാപിച്ചു. രണ്ടു പക്ഷത്തും ഭീകരമായ രക്തച്ചൊരിച്ചില്‍ നടന്നു. എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ വിജയം അധികകാലം നീണ്ടുനിന്നില്ല. ആ കലാപം അടിച്ചമര്‍ത്തിയശേഷം ബ്രിട്ടീഷുകാര്‍ മുഗള്‍ രാജാവിനെ നാടുകടത്തി.
എന്നാല്‍ അതിനുശേഷവും അവര്‍ ഡല്‍ഹിയെ പേടിക്കുന്നത് തുടര്‍ന്നു. ഈ നഗരം പൂര്‍ണ്ണമായി തകര്‍ത്തുകളഞ്ഞാലോ എന്നുപോലും അവര്‍ ആലോചിച്ചു. മുഗള്‍ പ്രതാപത്തിന്റെ ഓര്‍മ്മകള്‍ പോലും ശേഷിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.. പൂര്‍ണമായും തകര്‍ത്തില്ലെങ്കിലും പല കൊട്ടാരങ്ങളും, പുരാതന മോസ്ക്കുകളും, മനോഹരമായ മാര്‍ക്കറ്റുകളും തൂത്തെറിയപ്പെട്ടു. നഗരവാസികളെ അടിച്ചുപുറത്താക്കി, ചെങ്കോട്ടയിലെ മനോഹരമായ കൊട്ടാരങ്ങള്‍ തകര്‍ത്തെറിഞ്ഞ് നഗരം നിറയെ പട്ടാളക്യാമ്പുകള്‍ പണിതു. എങ്കിലും ബ്രിട്ടിഷ് ഭരണവര്‍ഗം കല്‍ക്കട്ടയില്‍ത്തന്നെ താമസം തുടര്‍ന്നു.
ഇന്ത്യാ ഗേറ്റ്:ഫോട്ടോ അശ്വതി സേനന്‍
തലസ്ഥാനം 
എന്നാല്‍ എല്ലാ പരിമിതികള്‍ക്കും മുകളില്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ പിന്തുടര്‍ച്ച ഡല്‍ഹിയിലാണ് സാധൂകരിക്കപ്പെടുക എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെയവര്‍ യമുനയുടെ തീരത്തെ ഈ നഗരം തന്നെ തലസ്ഥാനമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കല്‍ തകര്‍ത്തുകളഞ്ഞ നഗരത്തിലേക്ക് വീണ്ടും വന്നപ്പോഴേയ്ക്കും ബ്രിട്ടിഷ് സാമ്രാജ്യം പ്രതാപത്തിന്റെ കൊടുമുടി കയറിക്കഴിഞ്ഞിരുന്നു. പ്രതാപവും ഗാംഭീര്യവും ഒട്ടും കുറയ്ക്കാതെ ഒരു മനോഹര നഗരം തന്നെ അവര്‍ ഡല്‍ഹിയില്‍ പണിതീര്‍ത്തു. പിന്നീട് 1947ല്‍ ബ്രിട്ടിഷുകാര്‍ അധികാരം കൈമാറിയപ്പോള്‍ തലസ്ഥാനം എവിടെയെന്നു തീരുമാനിക്കാന്‍ സ്വതന്ത്ര ഇന്ത്യയുടെ സാരഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.. അപ്പോഴേക്കും അധികാരസിരാകേന്ദ്രമായി ഡല്‍ഹി ജനമനസ്സില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു.
പിന്നീടിങ്ങോട്ട് ഈ നഗരം ഒരു രാജ്യത്തിന്റെതന്നെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും തീരുമാനങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വരെ ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി. മാറി. അധികാര വര്‍ഗത്തിന്റെ ശക്തമായ നിയന്ത്രണത്തിലായിയിരുന്നു എന്നും ഈ നഗരം. അധികാരമോഹികളും, ഉദ്യോഗസ്ഥരും, അക്കദമിക്കുകളും, പത്രക്കാരും, പട്ടാളക്കാരും, കലാകാരന്‍മാരും, കച്ചവടക്കാരും, ഭൂമി നഷ്ടപ്പെട്ട കര്‍ഷകരും അങ്ങനെ അങ്ങനെ രാജ്യത്തിന്റെ ഓരോ കോണില്‍നിന്നും ആയിരങ്ങള്‍ ദിവസവും ഉന്നതിതേടി ഈ നഗരത്തിലെത്തി ദില്ലിവാലകളായി അലിഞ്ഞു ചേര്‍ന്നുകൊണ്ടിരിക്കുന്നു.
മയൂര്‍വിഹാറിലെ കേരളം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോള്‍ എന്റെയുള്ളില്‍ ഈ നഗരത്തോട് വല്ലാത്ത ഒരു ഭയം നിറഞ്ഞിരുന്നു. അറിയാത്ത നാട്, അറിയാത്ത ഭാഷ, മൂത്രം നാറുന്ന പ്ലാറ്റ്ഫോം, മുണ്ടുടുത്തു മീശവെച്ച് വന്നിറങ്ങിയ ആളെ തുറിച്ചു നോക്കുന്ന പോര്‍ട്ടര്‍മാര്‍. ആദ്യ തോന്നല്‍ വരേണ്ടിയിരുന്നില്ല എന്നു തന്നെയായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചുപോണം എന്ന ആഗ്രഹത്തില്‍ മലയാളത്തില്‍ കേരള എക്സ്പ്രസ്സ് എന്നെഴുതിയത് വീണ്ടും വീണ്ടും വായിച്ചു. റെയില്‍വേ സ്റേഷനില്‍ നിന്ന് പുറത്തുകടന്നു. ജെഎന്‍യുവിലേക്കുള്ള യാത്രയില്‍ ഓട്ടോ ഡ്രെെവര്‍ എന്തെല്ലാമോ പറഞ്ഞു. സുഗമ ഹിന്ദി പരീക്ഷയില്‍ എനിക്ക് കിട്ടിയ മാര്‍ക്കുകള്‍ വെറുതെയായിരുന്നെന്നു മനസ്സിലായി. വാങ്ങേണ്ടതിന്റെ ഇരട്ടി പണം വാങ്ങി ഓട്ടോക്കാരന്‍ തിരിച്ചുപോയി.. തുടര്‍ന്ന് ജെഎന്‍യുവിലെ ബ്രഹ്മപുത്രാ ഹോസ്റലിന് മുമ്പിലെ ധാബയില്‍ ഒരു ചായ ചോദിച്ചുകൊണ്ട് ,ഈ നഗരത്തില്‍ ഓരോ വര്‍ഷവും വന്നിറങ്ങുന്ന ലക്ഷങ്ങളുടെ കണക്കിലേക്ക് ഞാനും കയറിപ്പറ്റി.
മുനീര്‍ക്കയിലും സരോജിനിനഗറിലും പോയി പതുക്കെ പതുക്കെ തുണികള്‍ക്കും കമ്പിളിക്കുപ്പായത്തിനും വിലപേശിക്കൊണ്ട് ഹിന്ദി പറഞ്ഞു തുടങ്ങി, വസ്ത്രധാരണരീതികള്‍ മാറി, റൊട്ടിയും ദാലും സ്ഥിരമാക്കാന്‍ ശീലിച്ചു, കേരളത്തില്‍ അഭിമാനത്തോടെ കൊണ്ടുനടന്ന കട്ടിമീശ വെട്ടിയൊതുക്കി ചെറുതാക്കി. അതിനൊപ്പം വല്ലപ്പോഴും മലയാളികളുടെ പ്രിയസ്ഥലമായ ഐഎന്‍എ മാര്‍ക്കറ്റില്‍ പോയി കപ്പയും മീനും കഴിച്ചു. വീകെയെന്നും, വിജയനും, സക്കറിയയും, കാക്കനാടനും, മുകുന്ദനുമൊക്കെ എഴുതിയ ഡല്‍ഹിക്കഥകള്‍ വായിച്ച് എന്റെയും അനുഭവം എന്ന് ആവേശം കൊണ്ടു. ‘എന്റ നാട്’ എന്ന ഗൃഹാതുരത്വം കൊണ്ടുനടന്നു. തിയറ്റര്‍ പ്രിന്റില്‍ വരുന്ന മലയാളം സിനിമകള്‍ കണ്ടു. അപ്പോഴെല്ലാം കേരള എക്സ്പ്രസ്സ് അനേകം തവണ വന്നുപോയി കൊണ്ടിരുന്നു. പക്ഷെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എന്റെ യാത്രകളുടെ എണ്ണം പതിയെപ്പതിയെ കുറഞ്ഞുവന്നു. മയൂര്‍വിഹാര്‍ യാത്രകള്‍ പതുക്കെപ്പതുക്കെ പാലാ^തൊടുപുഴ റോഡായി മാറിക്കൊണ്ടിരുന്നു. ഈ നഗരത്തിനുള്ളില്‍ ഒരു കേരളം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ പതുക്കെ പതുക്കെ കണ്ടെത്തി, ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. കേരളം മാത്രമല്ല, കാശ്മീരും, ഒറീസ്സയും, ടിബറ്റുമെല്ലാം കണ്ടെത്തി. എന്റെ ശീലങ്ങളും ഇഷ്ടങ്ങളുമെല്ലാം ഈ നഗരത്തില്‍ കണ്ടെത്തി മറ്റുള്ളവരെപ്പോലെ ഞാനും ഡല്‍ഹിക്കാരനായി.

Traffic At Chawri Bazar 1964\photo: raghu rai\ courtesy: raghu rai

വിഭജനത്തിന്റെ ഗാഢത
ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നോട് ആദ്യം ആവശ്യപ്പെട്ടത് ഡല്‍ഹിയുടെ ചരിത്രം പഠിപ്പിക്കാന്‍. ഡല്‍ഹിയെ വര്‍ണ്ണിച്ചുകൊണ്ട് ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉറുദുവാക്കുകള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നുകൊണ്ട് ഞാന്‍ തുടക്കമിട്ടു. പതുക്കെപ്പതുക്കെ ക്ലാസുമുറി മറ്റൊരു ഡല്‍ഹിയായി മാറി. പലനാടുകളില്‍ നിന്ന് കുടിയേറി വന്നവരുടെ മൂന്നാം തലമുറയും നാലാം തലമുറയുമൊത്ത് ഞാന്‍ ഈ നഗരത്തിന്റെ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി. വിഭജനത്തിന്റെ ചരിത്രം പഠിപ്പിക്കുമ്പോള്‍ അതനുഭവിച്ചവരുടെ മൂന്നാം തലമുറയില്‍പ്പെട്ട എന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ ഞാന്‍ കേള്‍വിക്കാരനായി.
ഇന്ത്യ പാക് വിഭജന ചരിത്രത്തിനു മുന്‍പില്‍ വികാരധീനരായ കുട്ടികള്‍ നിരവധിയായിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് ജീവിക്കുന്ന, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഉറ്റവരെപ്പറ്റി പലരും ഓര്‍മ്മിച്ചു. അതിര്‍ത്തികള്‍ കൊണ്ട് രക്തത്തിനു ഗാഢത കുറയുമോ എന്നു വാചാലരായി. വിഭജനം നമ്മള്‍ മലയാളികള്‍ക്ക് ഒരു ചരിത്രം മാത്രമാകുമ്പോള്‍ ഇവിടെ അത് ഹൃദയം വിഭജിക്കുന്നതിന്റെ വേദനയാണ്. ഗാലിബിന്റെ ഗസലുകളില്‍ മുഗള്‍ ദില്ലി ബ്രിട്ടീഷ് ഡല്‍ഹിയാവുന്നതിലെ വേദനയുടെ ചരിത്രം ഞങ്ങള്‍ വായിച്ചു. കലാപങ്ങളുടെയും, പ്രണയങ്ങളുടെയും, ഒളിച്ചോട്ടങ്ങളുടെയും, കുടിയിറക്കലുകളുടെയും എഴുതപ്പെടാത്ത വാമൊഴികള്‍ പരസ്പരം പറഞ്ഞു. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് സിക്കുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ദിവസം പേടിയോടെ ഓര്‍ത്തു. കലാപത്തില്‍ കൊല്ലപ്പെട്ട ഒരു സര്‍ദാര്‍ജിയുടെ കൊച്ചുമകള്‍ തീയും പുകയും മൂടിയ കൂട്ടക്കൊലകളുടെയും വിലാപങ്ങളുടെയും ഒരു പകല്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ വിവരിച്ചു. ന്യൂ ഡല്‍ഹിയുടെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ആ കഥകളില്‍ ചിലതൊക്കെ പല തവണകളായി ഇവിടെ പറയാമെന്നു കരുതുന്നു.
അധികാരത്തിന്റെ നൂറു വര്‍ഷങ്ങള്‍
ഡല്‍ഹിയുടെ നൂറാം വാര്‍ഷികത്തിന് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും ചിത്രങ്ങളും നോക്കുക, ഒരു നഗരത്തിന്റെ ചരിത്രം അതിന്റെ ചരിത്രസ്മാരകങ്ങളെ വെച്ച് വിവരിക്കപ്പെടുന്നു. കൊണാട്ട് പ്ലെയ്സും, രാഷ്ര്ട്രപതിഭവനും, സെന്‍ട്രല്‍ സെക്രട്ടറിയേറ്റുമൊക്കെ പത്രത്താളുകളില്‍ നിറയുന്നു. അത് ഡല്‍ഹിയുടെ വിധിയാണ്. കൊച്ചിക്ക് കച്ചവടവും, തിരുവനന്തപുരത്തിനു കൊട്ടാരങ്ങളും, ബോംബെക്ക് തുണിമില്ലുകളും പോലെയാണ് ഡല്‍ഹിക്ക് അധികാരവും അത് വിളിച്ചോതുന്ന സ്മാരകങ്ങളും.
നഗരകേന്ദ്രിതമായ അധികാരം എല്ലാ കാലവും വലിയ വലിയ സ്മാരകങ്ങള്‍ പണിതുയര്‍ത്തി ആളുകളെ പേടിപ്പിച്ചു നിറുത്തും. ഇന്ത്യ ഗേറ്റില്‍ നിന്ന് രാഷ്ട്രപതിഭവന്‍ വഴി തീന്‍മൂര്‍ത്തിയിലേക്ക് വണ്ടിയോടിക്കുമ്പോള്‍ നമ്മള്‍ പോലുമറിയാതെ അതുവരെയില്ലാത്ത ഒരച്ചടക്കം ഉള്ളില്‍ കയറി അറ്റന്‍ഷനായി നില്‍ക്കും. അധികാരത്തിന്റെ കനത്തില്‍ ചരിഞ്ഞ ഗോപുരവും ചരിത്രത്തിനിടയില്‍ എപ്പോഴോ വക്ക് പൊട്ടിപ്പോയ കൊളോസിയവും പോലെ ഇവിടെ നമുക്ക് മുമ്പില്‍ കുതബ്മിനാറും, ഇന്ത്യഗെയ്റ്റും ഹുമയൂണിന്റെ കല്ലറയും ഒപ്പം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊക്കെ കാണാന്‍ പറ്റിയല്ലോ എന്ന നിര്‍വൃതിയില്‍ തിരിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യരും…

Woman Cart Pusher Delhi-1979\photo: raghu rai\ courtesy: raghu rai

ചരിത്രനഗരങ്ങള്‍
ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു.
പുരാതന കാലം തുടങ്ങി അധികാരത്തിനു പ്രിയപ്പെട്ട സ്ഥലമായി ഡല്‍ഹി മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. വര്‍ഷം മുഴുവന്‍ വെള്ളം തന്നു നിറഞ്ഞൊഴുകുന്ന യമുന, ഉത്തരേന്ത്യന്‍ സമതലത്തിന്റെ ഹൃദയ സ്ഥാനം, ഫലഭൂയിഷ്ഠമായ മണ്ണ്, കോട്ടകള്‍ നിര്‍മ്മിക്കാനുള്ള ചെങ്കല്ലിന്റെ ലഭ്യത, തൊട്ടടുത്ത രാജസ്ഥാനില്‍ സുലഭമായ മാര്‍ബിള്‍ ഇതെല്ലാം ഡല്‍ഹിയെ ഭരണനഗരമെന്ന രീതിയില്‍ ആകര്‍ഷകമാക്കി. അതിനെക്കാളെല്ലാം മുകളില്‍ തെക്ക് യമുനയും, വടക്ക് വന്‍ മലനിരകളും പടിഞ്ഞാറ് മരുഭൂമിയും തീര്‍ക്കുന്ന ശക്തമായ കോട്ട ഡല്‍ഹിയിലെ ഭരണവര്‍ഗത്തെ എന്നും സംരക്ഷിച്ചിരുന്നു. പതുക്കെപ്പതുക്കെ ഡല്‍ഹി നിയന്ത്രിക്കുന്നവര്‍ തലപ്പത്തുള്ളവരും അല്ലാത്തവര്‍ സാമന്തന്‍മാരും എന്ന രീതിയിലായി കാര്യങ്ങള്‍.
 പെരുന്തച്ച വികൃതി
1911ല്‍ ബ്രിട്ടിഷ് വാസ്തുകലയിലെ അതികായന്മാരായിരുന്ന ഹെര്‍ബെര്‍ട്ട് ബേക്കറും എഡ്വേര്‍ഡ് ലുട്ട്യന്‍സും ഒരു പുതിയ നഗരം പണിതുയര്‍ത്തുമ്പോള്‍ തിരഞ്ഞെടുത്തത് തെക്ക് സുല്‍ത്താന്‍മാരും വടക്ക് പിന്നീടുവന്ന മുഗളന്‍മാരും പണിതീര്‍ത്ത നഗരത്തിനു നടുവിലുള്ള ഗ്രാമപ്രദേശങ്ങളായിരുന്നു.. കൃഷിക്കാരെയും ആദിവാസിവിഭാഗങ്ങളെയും കുടിയിറക്കി അവര്‍ ഒരു മനോഹര നഗരം പണിതീര്‍ത്തു. ഗ്രീക്കോ^ റോമന്‍^ ബ്രിട്ടിഷ് ^പേര്‍ഷ്യന്‍ നിര്‍മ്മാണ ശൈലികളുടെ ഒരു ഗംഭീര മിശ്രിതം. ഡല്‍ഹി സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികള്‍ പലരും അവര്‍ കണ്ടറിഞ്ഞിട്ടുള്ള മറ്റു പല കൊളോണിയല്‍ നഗരങ്ങള്‍ക്കും ലുട്ട്യന്‍സ് ഡല്‍ഹിയോടുള്ള രൂപസാദൃശ്യം കണ്ട് വിസ്മയിക്കാറുണ്ട്.
ദൂരെ നിന്ന് നോക്കിയാല്‍ മുഗള്‍ നിര്‍മ്മാണ ശൈലിയെ ഓര്‍മിപ്പിക്കുന്ന രാഷ്ര്ട്രപതിഭവനും കൊളോസിയത്തെ ഓര്‍മിപ്പിക്കുന്ന പാര്‍ലമെന്റും അടുത്തുവന്നാല്‍ വിക്ടോറിയന്‍ വാസ്തുകലയുടെ തനിപ്പകര്‍പ്പായി മാറുന്ന അത്ഭുതത്തിന്റെ പെരുന്തച്ചവികൃതിയാണ് ഡല്‍ഹി. ബ്രിട്ടിഷ് സാമ്രാജ്യത്തിനു എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊളളാനാവുമെന്നു പറയാതെ പറയുന്ന കെട്ടിടങ്ങള്‍. ഹെര്‍ബെര്‍ട്ട് ബേക്കറും എഡ്വേര്‍ഡ് ലുട്ട്യന്‍സും പണിതുയര്‍ത്തിയത് കേവലം ഒരു കോളനിയുടെ തലസ്ഥാനമായിരുന്നില്ല. മറിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ഭരണകേന്ദ്രം തന്നെയായിരുന്നു. അത് പണിയാനായി അവര്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളും ചില്ലറയല്ല.
അതിന്റെ ചരിത്രം ഇനിയൊരിക്കല്‍ പറയാം.
(Published in Naalaamidam Portal) 

No comments: