Friday, April 4, 2014

അല്ലെങ്കിലും കര്‍ഷകര്‍ക്കെന്തിനാണ് ഭൂമി?

ല്‍ഹി ചുറ്റുപാടിലേക്ക് വളരുകയാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വിദൂര ഗ്രാമങ്ങള്‍ പോലും വീതം വെച്ചെടുക്കുന്നു. ചില്ലിക്കാശിന് കണ്ണടക്കുന്ന സര്‍ക്കാറിന്റെ മുന്നിലൂടെ ലക്ഷക്കണക്കിന് ഗ്രാമീണര്‍ നരകങ്ങളിലേക്കുള്ള യാത്രകളിലാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്ലിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി കാഴ്ചകള്‍ വിലയിരുത്തുന്നു, ജസ്റ്റിന്‍ മാത്യു
ഹരിയാനയിലെ സോനിപ്പത്തില്‍ വയലുകള്‍ക്കു നടുവിലെ ചെറിയ ധാബയിലിരുന്നു ‘ആലൂ-ഗോബി’യും റൊട്ടിയും കഴിക്കുമ്പോള്‍ സുഹൃത്ത് യോഗേന്ദര്‍ പറഞ്ഞു ‘ന്യൂ ദില്ലിക്ക് ഇത് നൂറാം ജന്‍മവര്‍ഷം’. മധ്യകാല രാജവംശങ്ങള്‍ പല നൂറ്റാണ്ടുകള്‍ കൊണ്ട് പണിത ചെറിയ കുറെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും കൂട്ടമായിരുന്നു വിദേശയാത്രികര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ട ദില്ലി. ഒരു ആസുത്രിത-ആധുനിക നഗരത്തിന്റെ അഭാവം തോന്നിയപ്പോഴാണ് ബ്രിട്ടീഷ്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍,എഡ്വിന്‍ ലുറ്റ്യന്‍സ് എന്നീ രണ്ട് വിദഗ്ദ്ധരെ വരുത്തി ന്യൂദല്‍ഹി പണിതുയര്‍ത്തിയത്. പിന്നീടിങ്ങോട്ടു നഗരം വളര്‍ന്നുകൊണ്ടേയിരുന്നു. ആദ്യം ദല്‍ഹിയിലെ തന്നെ ഗ്രാമങ്ങളും, കൃഷിഭൂമികളും തുടച്ചുമാറ്റിയും, പിന്നെ യമുന കടന്ന് കിഴക്കുള്ള ചതുപ്പു നിലങ്ങള്‍ മണ്ണിട്ട്‌ നികത്തിയും തെക്കോട്ടും, വടക്കോട്ടും, പടിഞ്ഞാറോട്ടും കൃഷിയിടങ്ങള്‍ കയ്യേറിയും നഗരം വികസിച്ചു. ദല്‍ഹി വളര്‍ന്ന് വളര്‍ന്ന് അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയും കടന്ന് മുപ്പതു കിലോമീറ്റര്‍ ദൂരെ ഞങ്ങളിരിക്കുന്ന വിശാലമായ ചോളവയലുവരെയെത്തിനില്ക്കു ന്നു.
പുതിയതായി പണിതീര്‍ന്ന എട്ടുവരിപ്പാതയുടെ അരികില്‍ ധാബ നടത്തുന്ന ആളുടെ പേര് രാംസിംഗ്. അമ്പതിനടുത്ത പ്രായവും അഞ്ചടിക്കും അല്പം മുകളില്‍ ഉയരവുമുള്ള മെലിഞ്ഞ ചെറിയ കൂനുള്ള ഒരാള്‍രൂപമാണ് അയാള്‍. “ആ ഭൂമി എന്റെതായിരുന്നു”, വയലിന്റെ നടുവില്‍ ഉയര്‍ന്നു വരുന്ന പന്ത്രണ്ട്നില കെട്ടിടം ചൂണ്ടി രാംസിങ്ങ് പറഞ്ഞു. പോയ വര്‍ഷം വരെ തന്റെ സ്വന്തമായിരുന്ന വയലില്‍ വരെ നഗരം വളര്‍ന്നെത്തിയതിന്റെ ആവേശത്തിലാണ് രാംസിംഗ്. നിര്മ്മാണക്കമ്പനികള്‍ ഭൂമി ഏറ്റെടുത്തു ആയിരക്കണക്കിന് ഫ്ലാറ്റുകളും ഷോപ്പിംഗ്‌ മാളുകളും കെട്ടിപ്പൊക്കുന്നത് അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. പ്രതീക്ഷിക്കാതെ കൈയില്‍ വന്നുചേര്‍ന്ന കുറച്ചു പണം, കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയും ഭൂമികച്ചവടത്തിന്റെ ഇടനിലക്കാരെയും ഫ്ലാറ്റും സ്ഥലവും വാങ്ങനെത്തുന്നവരെയുമെല്ലാം ലക്ഷ്യം വെച്ചു നടത്തുന്ന വഴിയോര ധാബ എന്ന ദിവസേന വരുമാനം കിട്ടുന്ന പുതിയ തൊഴില്‍. പിന്നെ ഭൂമി ഏറ്റെടുത്തപ്പോള്‍ നിര്‍മാണ കമ്പനികള്‍ നല്‍കിയ നിരവധി വാഗ്ദാനങ്ങള്‍. ഇതെല്ലാം നിറഞ്ഞ ഒരു മനസാണ് ഇപ്പോള്‍ രാംസിംഗ് എന്ന ഞങ്ങളുടെ മുന്നില്‍ നില്ക്കു ന്ന ഈ മനുഷ്യന്‍. ഗ്രാമത്തിലെ കുടില്‍ പൊളിച്ച് അയാള്‍ നല്ല ഒരു വീടിനു വേണ്ടി തറ കെട്ടിക്കൊണ്ടിരിക്കുന്നു.
നാല്‍പ്പതോളം ചെറുവീടുകള്‍ ചേര്‍ന്നിരിക്കുന്നതാണ് അയാളുടെ ഗ്രാമം. ചുറ്റും പന്ത്രണ്ടും പതിമൂന്നും നിലയില്‍ ഉയര്‍ന്നു നില്ക്കു ന്ന കെട്ടിടങ്ങള്‍ ഗ്രാമത്തിന് ഇപ്പോള്‍ കോട്ട കെട്ടിയിരിക്കുന്നു. കൃഷിഭൂമി വിറ്റുകിട്ടിയ പണം കൊണ്ട്, ആ ഗ്രാമം നിറയെ, വലിയ വീടുകള്‍ സ്വപ്നം കണ്ട്, ഈ മനുഷ്യര്‍ തറ പണിതിരിക്കുന്നു . ചില വീടുകളുടെ മുറ്റത്ത്‌ ആഡംബരകാറുകള്‍ കിടക്കുന്നുണ്ട്‌. പക്ഷെ ടൌണ്‍ഷിപ്പ് പൂര്‍ത്തിയാവുന്നതോടെ നിര്‍മാണ കമ്പനി ഈ ധാബകളും ചെറിയ വഴിയോര കച്ചവടങ്ങളും തൂത്തെറിഞ്ഞ് അവിടം പാര്‍ക്കും കുട്ടികള്‍ക്കുള്ള കളിസ്ഥലവുമാക്കി മാറ്റും. ഭൂമിക്ക് എത്ര പണം കിട്ടിയെന്നും, അത് എന്ത് ചെയ്യുമെന്നും ഒക്കെ രാംസിങ്ങിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നിര്‍മാണ കമ്പനികള്‍ പല രൂപത്തില്‍ കാതുകൂര്‍പ്പിച്ചിരിക്കുന്നത്ക ണ്ടതിനാല്‍ ആ സാഹസം തല്‍ക്കാലം ഉപേക്ഷിക്കേണ്ടി വന്നു. പണം ബാങ്കില്‍ ഉണ്ടെന്നും ആ പണം കൊണ്ട് ഗ്രാമത്തിലെ വീട് പണി പൂര്‍ത്തിയാക്കാനും ഉയര്‍ന്നു വരുന്ന ബഹുനിലകെട്ടിടത്തില്‍ ഒരു വീടും ഒരു കച്ചവട സ്ഥലവും വാങ്ങാനുമാണ് പരിപാടിയെന്നും മാത്രം രാംസിംഗ് വെളിപ്പെടുത്തി.
രാംസിങ്ങിന്റെ ഗ്രാമത്തിന്റെ പേര് എല്ലാവരും മറന്നിരിക്കുന്നു. ബഹുരാഷ്ട്ര നിര്‍മാണ കമ്പനികള്‍ വില്ലേജിനിട്ട പുതിയ പേരില്‍ വന്‍കിട പത്രങ്ങള്‍ ഗ്രാമത്തെ പ്രശസ്തമാക്കിയിരിക്കുന്നു.
ഇത് ദില്ലിയുടെ എല്ലാക്കാലത്തെയും ചരിത്രം. രാഷ്ട്രപതിഭവനും, പാര്‍ലമെന്റും, ഇന്ത്യ ഗെയ്റ്റുമൊക്കെ നില്ക്കു ന്ന സ്ഥലത്തുനിന്നും ബ്രട്ടിഷുകാര്‍ ഒഴിപ്പിച്ചുവിട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കൊളോണിയല്‍ രേഖകള്‍ പറയുന്നില്ല.
ദില്ലിയുടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള കുടിയൊഴിപ്പിക്കല്‍ ചരിത്രം നീതിയുടെതല്ല. ഇറക്കിവിടുന്നവരെ പുനരധിവസിപ്പിക്കുകയെന്നത് സര്‍ക്കാറുകള്‍ തലവേദനയായിമാത്രം കണ്ടു, അവരധികപ്പറ്റായി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ “നഗര വികസനത്തിന്” വേണ്ടി ഒഴിഞ്ഞുമാറികൊണ്ടിരുന്നു. അതിനു തയ്യാറല്ലാത്തവരെ ബലമായൊഴിപ്പിച്ചു. ഒരു കാലത്ത് സ്വന്തമായിരുന്ന മണ്ണില്‍ അവര്‍ പലരും വീട്ടുവേലക്കാരും, കാവല്‍ക്കാരും, ചെറുകിട കച്ചവടക്കാരുമായി മാറി. സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാറുകളോ നിയമങ്ങളോ ഇവരെ തുണച്ചിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ സര്‍ക്കാര്‍ ചൂഷണം മാത്രം ഉന്നം വെച്ച് ഉണ്ടാക്കിയ ‘ഭൂമിഏറ്റെടുക്കല്‍ നിയമം’ അതിന്റെ കൊളോണിയല്‍ സത്ത നിലനിറുത്തി സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാറുകളും നിലനിറുത്തിപ്പോന്നു.
വടക്കന്‍ ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ നിന്ന് ഹരിയാനയിലെ സോനിപ്പത്തിലെക്കോ ദില്‍ഷാലദ് ഗാര്‍ഡനില്‍നിന്ന് ഗാസിയാബാദിലേക്കോ, ഗ്രേറ്റര്‍ നോയിഡയിലേക്കോ ഉള്ള യാത്രയില്‍ ഇടക്കിടക്ക്‌ ചില സമരപന്തലുകള്‍ കാണാം. വയലുകള്‍ നികത്തി പുതിയതായി നിര്‍മിച്ച വിസ്താരമേറിയ ഹൈവേകളുടെ അരികുകളില്‍ പത്തും ഇരുപതും കര്‍ഷകര്‍ പ്ലക്കാര്‍ഡുകളുമായി ഇരിക്കുന്നു. സര്‍ക്കാറുകളും സ്വകാര്യ നിര്‍മാണ കമ്പനികളും അവരെ പൂര്‍ണമായി അവഗണിക്കുന്നു. ‘അത്യാര്‍ത്തി മൂലം കൊടിപിടിക്കുന്നവരെ’ന്നു മധ്യവര്‍ഗം പഴിപറയുന്നു. മാധ്യമങ്ങളില്‍ അവരുടെ സമരങ്ങള്‍ വാര്‍ത്തയാവുന്നില്ല. അങ്ങനെ, നിരവധി പ്രതിഷേധ സ്വരങ്ങള്‍ ദില്ലിയുടെ അതിര്‍ത്തികളില്‍ തളര്‍ന്നില്ലാതാവുന്നു. ഫ്ലാറ്റ് സമുച്ചയങ്ങളും, ഷോപ്പിംഗ്‌ മാളുകളും, സ്കൂളുകളും, ഫൈവ്സ്റ്റാര്‍ ആശുപത്രികളും, റിസോര്‍ട്ടുകളും, വ്യവസായകേന്ദ്രങ്ങളുമൊക്കെ പണിയാന്‍ വേണ്ടിയാണ് ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും സ്വകാര്യ നിര്‍മാണ കമ്പനികള്‍ വാങ്ങുന്നത്.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി കൃഷിസ്ഥലം കര്‍ഷകരില്‍നിന്ന് നിര്‍മാണ കമ്പനികള്‍ നേരിട്ട് വാങ്ങുക എന്നതാണ് ഹരിയാന സംസ്ഥാനത്ത് നിലനില്ക്കുന്ന പൊതുരീതി. എന്നാല്‍ ഉത്തര്‍ പ്രദേശ് എന്ന ദല്‍ഹിയുടെ മറ്റൊരു അയല്‍ സംസ്ഥാനത്തെ രീതി കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ പല അടിയന്തിര ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഏറ്റെടുക്കുകയും തുടര്ന്ന് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുകയെന്നതുമാണ്. നിയമം എങ്ങനെയിരുന്നാലും എന്തുപറഞ്ഞാലും ഒരു സംസ്ഥാനത്തെപ്പോലും വിലക്ക് വാങ്ങാന്‍ ആളും അര്‍ഥവുമുള്ള നിര്‍മാണ കമ്പനികള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു സ്ഥലം കണ്ടെത്തിയാല്‍ സര്‍ക്കാരിനെ കൂട്ടുപിടിച്ചോ അല്ലാതയോ അവര്‍ ആ സ്ഥലം വാങ്ങിയിരിക്കും. ഏതൊക്കെ നിയമങ്ങളാണ് നിര്‍മാണ കമ്പനികള്‍ഇതിനു വേണ്ടി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ലോകരാജ്യങ്ങള്‍ പലതും ജീവജാലങ്ങളുടെയും, മണ്ണിന്റെയും, നദികളുടെയും തടാകങ്ങളുടെയുമെല്ലാം’ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നിയമം കൊണ്ടുവരുന്നു, മനുഷ്യാവകാശത്തിന്റെ അതേ പ്രധാന്യത്തോടെ അത് ശക്തമായി നടപ്പാക്കുന്നു. അതേ കാലത്തുതന്നെയാണ് കൃഷിഭൂമി നീന്തല്‍ക്കുളങ്ങളും തീം പാര്‍ക്കുകളും ക്ലബ്‌ ഹൗസുകളും ആയിത്തീരുന്ന കാഴ്ച ദല്‍ഹിക്ക് ചുറ്റും നടക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ആഡംബരജീവിതത്തിനു വേണ്ടിയാണ് ഒരു പ്രദേശത്തിന്റെ ആവാസ-സമ്പദ്‌ വ്യവസ്ഥകളെയും അതുണ്ടാക്കിയ ജനങ്ങളെയും തൂത്തെറിയുന്നത്. കുടിയോഴിപ്പിക്കലിനു പകരമായി നിര്‍മാണ കമ്പനികള്‍ വാഗ്ദാനം ചെയുന്ന ജോലിയും, താമസസ്ഥലവും, വന്‍ തുകയുമെല്ലാം കബളിപ്പിക്കലായിരുന്നുവെന്ന് ഗ്രാമീണര്‍ അറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. സ്വന്തം സ്ഥലവും ഗ്രാമവും, ശീലങ്ങളും വിട്ട് ഒരു കെട്ടുനോട്ടുമായി അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടി വരുന്നു. സിംഗൂരും, നന്ദിഗ്രാമിലും, ഗ്രേറ്റര്‍ നോയിഡയിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നത് ഇത്തരം സാഹചര്യത്തിലാണ്. ഈ ‘അധികപ്പറ്റുകള്‍’ നടത്തുന്ന പ്രക്ഷോഭം സര്‍ക്കാറുകളെ അലോസരപ്പെടുത്തുന്നു. തോക്കുകള്‍ മറുപടി പറയുന്നു. രത്തന്‍ ടാറ്റയുടെ മനസ്സ് വേദനിപ്പിച്ച കര്ഷകരുടെ കുലം മുടിഞ്ഞുപോകട്ടെയെന്നു മോഡിമാരും മന്‍മോഹന്‍മാരും ബുദ്ധദേവനും ശപിക്കുന്നു.
ഇത്തരം സാഹചര്യം രാജ്യമൊട്ടുക്കും നിലനില്ക്കു മ്പോളാണ് പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനം ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്ല് (The Land Acquisition, Rehabilitation and Resettlement Bill, 2011) കൊണ്ടുവരുന്നത്‌.കര്‍ഷകര്‍ക്ക് വിപണിമൂല്യമനുസരിച്ച് വില നല്കുമെന്നും പുരധിവാസത്തിന് മുന്തിയ പരിഗണന കൊടുക്കുമെന്നുമാണ് അക്കമിട്ടുനിരത്തിയുള്ള വാഗ്ദാനം. അവകാശവാദങ്ങള്‍ക്കപ്പുറം ഈ പുതിയ ബില്ല് കുടിയൊഴിപ്പിക്കലിന്റെ ചരിത്രം മാറ്റിയെഴുതുമോ എന്നാണിനിയറിയേണ്ടത്. ഇല്ല എന്ന് ബില്ലിനെ പഠിച്ച നിയമവിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും മുന്‍കൂട്ടിക്കാണുന്നു.
കൃഷിഭൂമി ഏറ്റെടുക്കുന്നതിന് പറയുന്ന കാരണങ്ങള്‍, ഭൂമിയുടെ വിപണിമൂല്യം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനം, ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം തുടങ്ങിയവയെല്ലാം വിശദമായിത്തന്നെ പരിഗണിച്ചാണ് ഈ ബില്ല്പാര്‍ലമെന്റിലെത്തിയത്. പക്ഷെ ഈ ബില്ല് എന്ത് പറയുന്നില്ല എന്നതാണ് കോര്‍പറേറ്റ് നിയന്ത്രിത ഇന്ത്യയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം.
സമീപത്തുള്ള സ്ഥലങ്ങള്‍ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്ന വില വെച്ചിട്ടാണ് സര്‍ക്കാറുകള്‍ സ്ഥലത്തിന്റെ വിപണിമൂല്യം നിര്‍ണയിക്കുന്നത്. പലപ്പോഴും മുദ്രപ്പത്രത്തില്‍ കാണിക്കുന്നതിന്റെ അമ്പതും നൂറുമിരട്ടിയാണ് ഭൂമാഫിയയും നിര്‍മാണ കമ്പനികളും ഉണ്ടാക്കുന്ന ലാഭം. രേഖകളില്ലാതെ കൈമാറപ്പെടുന്ന കോടികളുടെ കള്ളപ്പണത്തിന് മുകളില്‍ ഒരു നിയമവും കൈവെയ്ക്കില്ല. രാം സിങ്ങിന്റെ ഗ്രാമത്തില്‍ തന്നെ അഞ്ചു സെന്റ്‌ സ്ഥലത്തിന് ഭൂമാഫിയ വാങ്ങുന്ന വില ഒരു കോടിക്ക് മുകളില്‍ വരും; കര്‍ഷകന് കൊടുക്കുന്നതിന്റെ എത്രയോ മടങ്ങ്‌ അധികമാണിത്!
ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ലേലത്തില്‍ വെച്ച് വിപണിമൂല്യം നിര്ണ്യിക്കുക എന്ന നിര്ദേശം സര്‍ക്കാര്‍ കേട്ടതായിപ്പോലും തോന്നുന്നില്ല. രാംസിങ്ങിനെപ്പോലെ സ്വന്തം ലോകം ഇല്ലതായിപ്പോകുന്നവര്‍ക്ക് കൊടുക്കേണ്ട നഷ്ട്ടപരിഹാരം എങ്ങനെ നിര്‍ണയിക്കുമെന്നോ, അത് സുതാര്യമായി എങ്ങനെ നടപ്പില്‍ വരുത്തുമെന്നോ ഈ ബില്ല് ക്രത്യമായ മറുപടി പറയുന്നില്ല. അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നില്ല. കേരളമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈകളിലെത്തുന്നതില്‍ വ്യവസായ വികസന കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിക്കേണ്ടതുണ്ട്.
കറുത്തതും വെളുത്തതുമായ പണം കുറച്ചുപേരുടെ കൈയില്‍ കുന്നുകൂടുന്നതും അത് മറ്റുള്ളവരുടെ ജീവിതവും പ്രകൃതി സമ്പത്തും നശിപ്പിച്ചു കുഴിച്ചിടാനുള്ള ശ്രമങ്ങളും വലിയ ഒരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞു. നാളത്തെ ചരിത്രകാരന്മാര്‍ നമ്മുടെ തലമുറയെ ‘കൊള്ളക്കാരുടെ കൂട്ടം’ എന്നായിരിക്കും വിശേഷിപ്പിക്കുക; നമ്മള്‍ നഗരങ്ങള്‍ പ്രാന്തപ്രദേശങ്ങളും കടന്ന് ഗ്രാമങ്ങളും കൃഷിഭൂമികളും കൈയടക്കുന്നു. കിനാലൂരും മൂലമ്പിള്ളിയും മാത്രമല്ല ഇടുക്കിയും വയനാടും ഭൂമാഫിയ തട്ടിപ്പറിക്കുന്നു, അവിടെ ആഡംബര റിസോര്‍ട്ടുകള്‍ പണിതുകൂട്ടുന്നു. ഭൂമാഫിയയുടെ ഗുണ്ടവിളയാട്ടത്തിന്‍ ഇരകളാകേണ്ടിവരുന്നതാവട്ടെ, കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഗ്രാമങ്ങളില്‍ കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവരും ചെറിയ വ്യവസായ യൂണിറ്റുകള്‍ നടത്തുന്നവരുമാണ്. മനുഷ്യജീവതത്തിന് ആവശ്യമായതെല്ലാം വന്‍കിട സ്വകാര്യ കമ്പനികള്‍ തന്നെ വിതരണം ചെയ്യുന്നു. രാംസിങ്ങിനെപ്പോലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സേവകവൃന്ദവുമായി മാറുന്ന ഗതികേടിലേക്ക് എത്തിച്ചേരുന്നു. അപകടകരമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ‘നഗരകേന്ദ്രിത വികസനം’ മാറിവരുക എന്നതാണ് ഇന്ത്യപോലൊരു അവികസിത രാജ്യത്തിനാവശ്യം. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനോ സ്വകാര്യ നിര്‍മാണ കമ്പനികളെ നിലക്ക് നിറുത്താനോ ഈ പുതിയ ബില്‍ സഹായിക്കില്ല. നഗരങ്ങളുടെ വലിപ്പവും മോടിയും ഒന്നും ഒരിക്കലും ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കാന്‍ പോകുന്നില്ല. കര്‍ഷകര്‍ തെരുവിലിറങ്ങുന്ന ഒരു നാട് നന്നാവുന്നതിന് പരിധികളുണ്ട്. എല്ലാം വന്‍കിട കമ്പനികള്‍ക്ക് തീറെഴുതുമ്പോള്‍ സര്‍ക്കാറുകള്‍ ഇതോര്‍മ്മിച്ചാല്‍ നന്നായിരുന്നു.
(Published in Naalaamidam portal) 

No comments: