Friday, April 4, 2014

അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

ല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു-ആ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു


കേജ് രിവാള്‍മാര്‍ ഒറ്റപ്പെട്ട ഒരിന്ത്യന്‍ പ്രതിഭാസമല്ല. ചരിത്രം എന്നത് പിന്നോട്ടും വായിക്കാവുന്ന ഒന്നാണ്. അങ്ങനെ എങ്കില്‍ അരവിന്ദ് കേജ് രിവാള്‍മാരെ നമുക്ക് പല കാലങ്ങളില്‍, പല ദേശങ്ങളില്‍ കാണാവുന്നതാണ്. ഏറിയോ കുറഞ്ഞോ ആ കേജ് രിവാള്‍മാരെല്ലാം, ആ കാലങ്ങളെല്ലാം നിര്‍ണായകവുമായിരുന്നു എന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് പറയണമെങ്കില്‍ പുരാതന ഗ്രീക്ക് കാലത്തോളം പിന്നോട്ട് പോകേണ്ടി വരും. അത് ഒരു അടയാളപ്പെടുത്തലിനു വേണ്ടിയാണ്, ചരിത്രം ഏകതാത്മകമല്ല എന്ന് പറയാന്‍ വേണ്ടി എങ്കിലും.
ഭൂപ്രഭുക്കന്‍മാരുടെ കെടുകാര്യസ്ഥതക്കെതിരെ സമരത്തിനിറങ്ങിയ കര്‍ഷകരുടെയും, കുടിയേറ്റക്കാരുടെയും കൈകളിലൂടെയാണ് പുരാതന ഏഥന്‍സില്‍ ജനാധിപത്യം വേരുപിടിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരുപാട് ഒറ്റപ്പെട്ട സമരങ്ങളിലൂടെയാണ് ഏഥന്‍സിലെ Oligarchy യും പിന്നീട് വന്ന Tyrannyയും ജനാധിപത്യത്തിന് വഴിമാറുന്നത്. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ മത മേധാവിത്വങ്ങളുടെ കിരാതവാഴ്ചക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ആധുനികകാലത്തിന്റെ തുടക്കമിട്ട ചിന്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. അതും നൂറ്റാണ്ട് നീണ്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരങ്ങളില്‍ക്കൂടെത്തന്നെയാണ്.
ആ സ്ഥിതിക്ക് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ അഴിമതിക്കെതിരെയുള്ള മുന്നേറ്റങ്ങളിലും, അതെത്ര ചെറുതായാലും പ്രതീക്ഷ വെയ്ക്കാവുന്നതാണ്. കുറച്ചു വ്യക്തികളെയോ സംഭവങ്ങളെയോ വെളിച്ചത്ത് കൊണ്ടുവരുന്നതിലൂടെ വ്യവസ്ഥിതി മാറിയെന്നു വരില്ല. എങ്കിലും ഇത്തരം ചില എതിര്‍പ്പുകള്‍ നിലനില്‍ക്കു ന്നതുകൊണ്ടുകൂടിയാണ് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമായ ജനാധിപത്യം ലോകത്തോട് ചില മര്യാദകളെങ്കിലും കാണിക്കുന്നത്. ഒന്‍പതു മണി വാര്‍ത്ത കണ്ടെത്തുന്ന ‘ബ്രേക്കിംഗ് ന്യൂസുകളുടെ’ പരിസമാപ്തി അടുത്ത ദിവസം രാവിലെ പത്രത്തില്‍ തേടുമ്പോഴാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പരാജയമാണെന്ന് തോന്നുന്നത്.
ഒരു ചെറിയ പ്രസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് വളരേണ്ട ഒരു വലിയ മുന്നേറ്റമായി വിലയിരുത്തേണ്ടതില്ല. സഭക്കും ഫ്യൂഡല്‍ പ്രഭുത്വത്തിനുമെതിരെ യൂറോപ്പില്‍ നടന്ന മുന്നേറ്റങ്ങള്‍ നൂറ്റാണ്ടുകളെടുത്താണ് ഫലം കണ്ടത്. മധ്യകാല വ്യവസ്ഥിതിക്കെതിരെ യൂറോപ്പിലാകെ അടിച്ചമര്‍ത്തി വെച്ചിരുന്ന അമര്‍ഷം പുറത്തുവന്നുതുടങ്ങുന്നത് മാര്‍ട്ടിന്‍ ലൂതറെന്ന ചെറുപ്പക്കാരന്‍ ജീവന്‍ പണയംവെച്ചു സമരത്തിനിറങ്ങിയപ്പോഴാണ്.


 
അമേരിക്കയില്‍നിന്നുള്ള ഓര്‍മ്മകള്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു.
അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഐഡ റ്റാര്‍ബെല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയ ‘സ്റ്റാന്‍ഡേര്‍ട് ഓയില്‍ കമ്പനിയുടെ ചരിത്രം’ എന്ന പുസ്തകം അമേരിക്കയിലെ ഏറ്റവും ശക്തനായ വ്യവസായി ജോണ്‍ റോക്ക്ഫെല്ലറെയാണ് ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വിളിപ്പുറത്തുനിറുത്തിയിരുന്ന, അമേരിക്കയുടെ രക്ഷകനെന്നുവരെ ലോകം വാഴ്ത്തിപ്പാടിയ റോക്ഫെല്ലറെ ശത്രുവാക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത മുതലാളിത്ത തേര്‍വാഴ്ചയുടെ കാലത്താണ് Muckrakers എന്ന വിളിപ്പേരില്‍ അഴിമതിക്കെതിരെ എഴുതുന്ന പത്രക്കാരുടെ കൂട്ടത്തില്‍ റ്റാര്‍ബെല്‍ പേരെടുത്തു തുടങ്ങിയത്.
ഒരുചെറുകിട ബുക്കീപ്പറായി തുടങ്ങിയ റോക്ഫെല്ലര്‍ 1899ലെത്തിയപ്പോള്‍ 200 മില്യണ്‍ ഡോളര്‍ മതിപ്പുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം പണിതുയര്‍ത്തി . അതിനുപിന്നിലെ അഴിമതിയും നെറികേടുകളും പുറത്തുകൊണ്ടുവരാനാണ് റ്റാര്‍ബെല്‍ മാക് ലയര്‍ മാഗസിനിലെ പംക്തിയിലൂടെ ശ്രമിച്ചത്. റോക്ഫെല്ലര്‍, കാര്‍നെഗി, ഫിലിപ്പ് അര്‍മൌര്‍, Jay Gould, James Mellon തുടങ്ങിയ ഏതാനും വ്യവസായികള്‍ ചേര്‍ന്നാല്‍ രാജ്യംതന്നെ വിലക്ക് വാങ്ങാം എന്ന സാഹചര്യം ഉടലെടുത്തു തുടങ്ങിയപ്പോഴാണ് റ്റാര്‍ബെല്ലും ലിങ്കന്‍ സ്റെറഫന്‍സ് ഉള്‍പ്പെടുന്ന പത്രപ്രവത്തകരും എഴുത്തുകാരും സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ രംഗത്തുവരുന്നത്.
 
ജോണ്‍ റോക്ഫെല്ലര്‍

 
അഴിമതിയുടെ കോര്‍പറേറ്റു വേരുകള്‍
മധ്യകാല യൂറോപ്പിലെ റോബര്‍ ബാരണ്‍മാരോടാണ് (robber barons) ഈ അമേരിക്കന്‍ ബിസിനസ് മേധാവികളെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ താരതമ്യം ചെയ്യുന്നത്. ആധുനിക കാലത്തെ കിരാതന്‍മാര്‍ എന്നാണ് Henry Demarest Lloyds അമേരിക്കന്‍ മുതലാളിമാരെ തന്റെ 1894ല്‍ പ്രസിദ്ധികരിച്ച Wealth against Commonwealth എന്ന പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഹോവാര്‍ഡ് സിന്നിന്റെ Peoples History of the United Statesല്‍ പറയുന്നത് സെന്‍ട്രല്‍ പസഫിക് റെയില്‍ റോഡുകമ്പനി രണ്ടുലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്താണ് അമേരിക്കയില്‍ ഒമ്പതു മില്യണ്‍ ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിന്ന് സൌജന്യമായി സ്വന്തമാക്കിയതെന്നാണ്. ഇത് ആറ് സ്വകാര്യ റെയില്‍ റോഡു കമ്പനികള്‍ സൌജന്യമായി നേടിയെടുത്ത കൃഷിഭൂമിയുടെ ചെറിയൊരംശം മാത്രമാണ്. 1870കളുടെ തുടക്കത്തില്‍ ഒരു ഗുമസ്തനായിരുന്ന കാര്‍നൈഗി 1880ലെത്തുമ്പോള്‍ പതിനായിരം ടണ്‍ സ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന വന്‍ വ്യവസായിയായി മാറിയിരുന്നു. ഇതൊന്നും ദീര്‍ഘവീക്ഷണമോ ഭാഗ്യമോ അല്ലെന്നും മറിച്ച് അനേകായിരങ്ങളുടെ ജീവനും അധ്വാനവുമാണെന്നു വിളിച്ചുപറയാന്‍ ആളുകളുണ്ടായി എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കയുടെ ചരിത്രത്തെ നിയന്ത്രിച്ച പ്രധാന സംഭവം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുറത്തുവന്ന ലിങ്കന്‍ സ്റ്റെഫന്‍സിന്റെ അഴിമതിയെക്കുറിച്ചുള്ള പഠനമായ ‘The Shame of the City’ മുനിസിപ്പാലിറ്റികളില്‍ തുടങ്ങി സര്‍ക്കാറിന്റെ എല്ലാ തലത്തിലും പകര്‍ച്ചവ്യാധിയായി മാറിയ അഴിമതിയുടെ കാരണത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാരുടെ ഓഫീസുകളില്‍ നിങ്ങള്‍ പോയി നോക്കുക, വ്യവസായികള്‍ അല്ലാത്ത ആരെയും അവിടെ കാണില്ല. കാരണം ഇവിടെ രാഷ്ട്രീയം ബിസിനസ്സാണ്. ഇവിടെ സാഹിത്യവും, മതവും, പത്രപ്രവര്‍ത്തനവും, നിയമവും, ആതുരസേവനവുമെല്ലാം ബിസിനസാണ്. ബിസിനസ് മോഹം എന്നാല്‍ ലാഭക്കൊതിയാണ്, ഒരിക്കലും ദേശതാല്‍പര്യമാകില്ല, കറതീര്‍ന്ന ആദര്‍ശമാകില്ല, അത് സ്വന്തം നേട്ടത്തിനുള്ള ഒരു ഉപാധി മാത്രമാണ്. ഇവിടെ നമ്മള്‍ കാണുന്നത് കൂടുതലും രാഷ്ട്രീയക്കാരെയല്ല, രാഷ്രീയ വ്യവസായികളെയാണ്’.


 
അഴുകിയ ഒരു കാലം
അമേരിക്കന്‍ ചരിത്രകാരന്‍ ഡേവിഡ് മാക് ക്ലു ‘guilded age’ എന്ന് വിളിക്കുന്ന, അഴിമതിയില്‍ മുങ്ങിയ, അമേരിക്കന്‍ മുതലാളിത്ത എകാധിപത്യത്തിന്റെ തുടക്കകാലത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഭീകരമായിരുന്നു ആ സമയം. ചീഞ്ഞുനാറുന്ന രാഷ്ട്രിയ അന്തരീക്ഷം, വനങ്ങളും, വന്യജീവികളും, ആദിവാസികളും ഭീകരമായി നശിപ്പിക്കപ്പെടുന്നു, അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ബാലവേലയും, ചീഞ്ഞ ജോലിസ്ഥലവും, ജീവിതം വഴിമുട്ടിക്കുന്ന സമരങ്ങളും, നഗരങ്ങളില്‍ കണ്ടാല്‍ നടുക്കം തോന്നുന്ന ചേരികളും. ജനങ്ങള്‍ ആകെ സംസാരിക്കുന്നത് ഈ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെപ്പറ്റി മാത്രമാണ്’.
രാജ്യത്തെ സാധാരണ ജനങ്ങള്‍ നഗരങ്ങളിലെ തൊഴിലാളി സമരങ്ങളും, തകര്‍ന്നടിയുന്ന കാര്‍ഷിക പ്രശനങ്ങളും, ദാരിദ്യ്രവും, കുടിയേറ്റവും വര്‍ഗവിവേചനവും തുടങ്ങി നിരവധി പ്രശനങ്ങള്‍ നേരിടുമ്പോള്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ അധികാര ശ്രേണിയില്‍ അവരവരുടെ ആളുകളെ കയറ്റാനും, വ്യവസായികള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടാനും, വന്‍ മുതല്‍മുടക്കുള്ള വലിയ വ്യവസായ പദ്ധതികളുടെ കരാറുകള്‍ സ്വന്തം ആളുകള്‍ക്ക് വാങ്ങിക്കൊടുക്കാനുമുള്ള തിരക്കിലായിരുന്നു.
1905ല്‍ പ്രസിദ്ധികരിച്ച അമേരിക്കന്‍ സോഷ്യലിസ്റ് Upton Sinclair എഴുതിയ The Jungle എന്ന നോവല്‍ ഒരു കുത്തക മാംസസംസ്കരണ ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഈ അവസ്ഥ വിവരിക്കുന്നുണ്ട്. ആ നോവല്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ഒരു ജനാധിപത്യത്തില്‍ മുതലാളിത്തത്തിന്റെ ഒഴിച്ചുകൂട്ടാനാവാത്ത സഹചാരിയാണ് രാഷ്ട്രീയ അഴിമതി; അജ്ഞതയും ക്രൂരതയും നിറഞ്ഞ രാഷ്ട്രീയക്കാര്‍ പൌരഭരണം നടത്തുന്നതിന്റെ പരിണിതഫലമായി പ്രതിരോധിക്കാവുന്ന അസുഖങ്ങളാല്‍ പോലും ജനസംഖ്യയുടെ പാതിയും മൃതിയടയുന്നു. ശാസ്ത്രത്തിനു പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതികൊടുത്താല്‍ പോലും അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല, കാരണംമറ്റുള്ളവര്‍ക്കു വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രങ്ങളായി മനുഷ്യരില്‍ ഭൂരിഭാഗവും മാറിക്കഴിഞ്ഞിരിക്കുന്നു. വൃത്തിഹീനമായവീടുകള്‍ക്കുള്ളില്‍ ദുരിതത്തില്‍ അഴുകിത്തീരാനായി അവര്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ഡോക്റ്റര്‍മാരും ഒരുമിച്ചു പരിശ്രമിച്ചാലും സുഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ അവരുടെ ജീവിതാവസ്ഥ അവരെ രോഗാകുലരാക്കും. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവര്‍ രോഗവാഹകരായി മാറുന്നു, നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ വിഷം പരത്തുന്നു, ഏറ്റവും സ്വാര്‍ത്ഥരായവര്‍ക്കു പോലും സന്തോഷം അസാധ്യമാക്കിത്തീര്‍ക്കുന്നു. ശാസ്ത്രത്തിനു വരും ഭാവിയില്‍ സാധ്യമാവുന്ന എല്ലാ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളും പ്രാധാന്യം കുറഞ്ഞവയാണെന്നു തന്നെ ഞാന്‍ പറയും, അതിലും പ്രധാനം നമുക്ക് ഇപ്പോള്‍ അറിവുള്ള ഒന്ന് പ്രാവര്‍ത്തികമാക്കുകയാണ്, ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശമില്ലാത്തവര്‍ക്ക് കൂടി മനുഷ്യജീവിതത്തിനുള്ള അവകാശം സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. (p.37071).
ബെഞ്ചമിന്‍ ഫ്രാന്‍ക്ലിന്‍ നോറിസിന്റെ The Octopus: The Story of California (1903) ഗോതമ്പ് കര്‍ഷകരും അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ കുത്തകയായ റെയില്‍റോഡ് കമ്പനിയും തമ്മിലുള്ള പ്രശനങ്ങളെ തീവ്രമായി വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കോര്‍പറേറ്റ് മാഫിയക്കും അവരുടെ പിണിയാളുകള്‍ നയിക്കുന്ന സര്‍ക്കാറിനുമെതിരെ കര്‍ഷകര്‍ തുടങ്ങിയ രാഷ്ട്രിയ മുന്നേറ്റത്തിനു കരുത്തു പകരുന്നതായിരുന്നു ഈ നോവല്‍.


 
അന്വേഷണാത്മക പത്രപ്രവര്‍ത്തനം
ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ ലാഭം കൊയ്യാം എന്ന ബോധ്യം പത്രമുതലാളിമാര്‍ക്ക് വന്നു തുടങ്ങിയപ്പോഴാണ് ‘അന്വേഷണത്മക പത്രപ്രവര്‍ത്തനം’ അമേരിക്കയില്‍ വേരുപിടിച്ചുതുടങ്ങിയത്. എങ്കിലും താല്‍ക്കാലിക ലാഭക്കൊതിയുടെ അപ്പുറത്തേക്ക് അവര്‍ വളര്‍ത്തി വിട്ട ആശയങ്ങള്‍ കടന്നുപോയി. അമേരിക്കന്‍ ചിന്തകരുടെയും, റിബലുകളുടെയും എഴുത്തും ഇടപെടലുകളും ഇരുട്ടി വെളുത്തപ്പോഴും അമേരിക്കന്‍ രാഷ്ട്രിയത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍, തിയഡോര്‍ റൂസ് വെല്‍റ്റ് വൂഡ്രോ വില്‍സണ്‍ തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരായ പ്രസിഡന്റുമാരെ വരെ പിടിച്ചുലക്കാന്‍ വരെ ശക്തമായിരുന്നു ഇവരുടെ ഇടപെടലുകള്‍.
കോര്‍പ്പറേറ്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന വിഷയം ഒരു ദേശീയപ്രശ്നമാക്കാന്‍ muckrakers എന്നറിയപ്പെട്ടിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്കും സോഷ്യലിസ്റുകള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാധിച്ചു. കുറഞ്ഞപക്ഷം രാജ്യരക്ഷകരായും ദാര്‍ശനികരായും വാഴ്ത്തപ്പെട്ടിരുന്ന ബിസിനസ് മേധാവികളെ സംശയത്തോടെ നോക്കാനെങ്കിലും ഇവര്‍ ജനങ്ങളെ പഠിപ്പിച്ചു.


 
കേജ് രിവാള്‍ അനിവാര്യത
അഴിമതിക്കെതിരെ ഉയരുന്ന ഏതു ശബ്ദത്തെയും, ഉറച്ച നിലപാടെടുക്കുന്ന ഏതു പ്രസ്ഥാനത്തെയും നമ്മുടെ ദേശവും കാലവും സ്വാഗതം ചെയ്യേണ്ടതുണ്ട്. കറുത്തവര്‍ഗക്കാരനും റെഡ് ഇന്ത്യനും ഇന്നും പുറത്തു നില്‍ക്കുന്ന ‘അമേരിക്കന്‍ മോഡല്‍’ വികസനം നമ്മുടെ വിദ്യാഭ്യാസത്തിലോ, ചെറുകിട വ്യപാരമേഖലയിലോ വരുന്നതുപോലെ തന്നെയാണ് അമേരിക്കന്‍ മോഡല്‍ കോര്‍പ്പറേറ്റ് അഴിമതിയും. അഴിമതിക്കും വിവേചനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന അമേരിക്കയിലെ സാധാരണക്കാരുടെ ശബ്ദവും നമ്മള്‍ കേള്‍ക്കേണ്ടിയിരിക്കുന്നു.
അഴിമതിവിരുദ്ധതയുടെ അമേരിക്കന്‍ ചരിത്രപാഠങ്ങളില്‍ നിറയെ അരുണാ റോയിമാരെയും കേജ് രിവാള്‍മാരെയും, ഹര്‍ഷ് മന്ദര്‍മാരെയും കാണാം. അതുകൊണ്ടുതന്നെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വെടിവെക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെയും പേരില്‍ മാത്രം സോഷ്യലിസം വിളമ്പുന്ന, കാര്യത്തോടടുക്കുമ്പോള്‍ അഴിമതിയുടെ പാര്‍ലമെന്റിലെ രക്ഷകരായ സാമ്രാജ്യവാദികളുടെയും നാട്ടില്‍ കേജ് രിവാള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേജ് രിവാളിന്റെ ശരിതെറ്റുകള്‍ വരും തലമുറ തീരുമാനിക്കട്ടെ.

 (Published in Naalaamidam Portal)

 

No comments: