Friday, April 4, 2014

ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍

ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു- ഭക്ഷണത്തിന്‍െറ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ മാത്യു എഴുതുന്നു


ബീഫ് എന്ന ആംഗലേയ വാക്ക് ഡല്‍ഹി മലയാളികള്‍ അധികം ഉപയോഗിക്കാറില്ല, പ്രത്യേകിച്ചും പൊതു ഇടങ്ങളില്‍. പകരം പോത്ത് /പോത്തിറച്ചി എന്നാണ് പ്രയോഗം. ചുറ്റും നില്ക്കു ന്നവര്‍ കേട്ടാലോ എന്ന ശങ്കയാണ് ഈ ഭാഷ സ്നേഹത്തിനു പുറകില്‍. ഭക്ഷണവും, ജാതിയും, മതവും ദേശിയതയുമെല്ലാം ചേര്‍ന്നു കിടക്കുന്ന മനഃസ്ഥിതി ഭൂരിഭാഗവും പേറുന്ന ഒരു ദേശത്ത് ബീഫ് കഴിക്കുന്നത് ശിക്ഷാര്‍ഹവും തിന്മയുമാകുമ്പോള്‍ അത് ലംഘിക്കുക എന്നത് ഏറ്റവും സൂക്ഷ്മതയോടെ ചെയ്യണ്ട ഒരു കാര്യംകൂടിയാണ്. പശുക്കളെ സമ്പദ് സ്രോതസ്സും ഏറ്റവും വിലപിടിപ്പുള്ള വസ്തുവുമായി കണ്ടിരുന്ന ദേശമായിരുന്നു ഉത്തരേന്ത്യന്‍ സമതലം. നൂറ്റാണ്ടുകള്‍ക്കിപ്പുറം പശുകേന്ദ്രിത സമ്പദ് വ്യവസ്ഥ ഇല്ലതായിട്ടും മനഃസ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ബീഫ് വര്‍ഗീയ രാഷ്ട്രിയത്തിന്‍്റെ പ്രിയപ്പെട്ട ആയുധമായി മാറിക്കോണ്ടിരിക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കാണുന്നത്. പശുക്കളെ കൊന്നാല്‍ അതിന്‍്റെ പേരില്‍ കലാപം വരെ നടക്കുന്ന ഒരു ദേശത്തിന്‍്റെ ‘ആധുനികകാലത്തോട് ‘ ചേര്ന്ന് ജീവിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയ മിക്ക മലയാളികളും, ഒരിക്കലെങ്കിലും, ‘പോത്ത്’ എന്ന മലയാള വാക്ക് ഉപയോഗിക്കേണ്ടിവരുന്ന സൂക്ഷ്മതയുടെ ഒരു സാഹചര്യം അനുഭവിച്ചിട്ടുണ്ടാവണം .
ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല കാമ്പസില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍
അതേ രാഷ്ട്രിയം വീണ്ടും
പോത്തിറച്ചിയുടെ രാഷ്ട്രിയം നേരത്തെയും നാലാമിടത്തില്‍ പലതവണ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഈ അടുത്ത് കുറച്ചു നാളുകളായി ഇന്ത്യയിലെ ചില പ്രമുഖ സര്‍വകലാശാല ക്യംപസ്സുകളില്‍ ബീഫ് വീണ്ടും ഒരു രാഷ്ട്രിയവിഷയമായി മാറിയിരിക്കുകയാണ് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജെ.എന്‍.യുവിലും വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ്, ഗോമാംസം ക്യംപസ്സുകളില്‍ അനുവദിക്കപ്പെടേണ്ടതാണോ എന്ന് സജീവമായി ചര്‍ച്ച ചെയ്യുകയാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെ.എന്‍.യുവിലെ ബീഫ് അനുകൂല വിഭാഗം കാമ്പസിനുള്ളില്‍ ഏതെങ്കിലും ആഹാരസാധനം നിരോധിക്കുന്നത് ജനാധിപത്യ ലംഘനമാണ് എന്ന വാദം മുന്നോട്ടു വെച്ച് ബീഫ് ഭക്ഷണം നിയമപരമായി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുയോഗങ്ങള്‍ നടത്തിയിരുന്നു, മാധ്യമശ്രദ്ധ ആകര്‍ഷിരുന്നു. ഒടുവില്‍ കാര്യമായി ഒന്നും സംഭവിക്കാതെ സംഭവം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി. കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ജാതിയുടെ അതിര്‍വരമ്പ് തീര്‍ക്കുന്ന ഇന്ത്യന്‍ ഫ്യുഡല്‍ മനോഭാവത്തില്‍ നിന്ന്, വടക്കേ ഇന്ത്യയിലെ ഒരു മെട്രോ പൊലിറ്റന്‍ സര്‍വകലാശാലയോ അക്കാദമിക്-മതേതര സ്ഥാപനങ്ങളോ മുക്തമല്ല.
അടുത്തിടെ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് നേരെ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന അതിക്രമങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ നോക്കുക. വംശത്തിന്‍്റെയും ദേശത്തിന്‍്റെയും, ഭാഷയുടെയും എല്ലാറ്റിലും ഉപരി കഴിക്കുന്ന ഭക്ഷണത്തിന്‍്റെയും പേരിലാണ് അവര്‍ പീഡനം അനുഭവിക്കുന്നത്. ഉണക്കമീനും, മുളനാമ്പും കൂട്ടി ഭക്ഷണം കഴിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ അവജ്ഞയോടെ കാണുകയും തീണ്ടല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍വകലാശാല ഹോസ്റ്റല്‍ അന്തരീക്ഷം മാറാത്ത കാലത്തോളം പോത്തിറച്ചി കഴിക്കുന്നവരും വെറുക്കപ്പെട്ടവരായി തുടരും.
ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധവുമായത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം
കാരണവന്‍മാരും പോത്തിറച്ചിയും
മുസ്ലിം രാജവംശങ്ങളുടെ വരവിനു ശേഷമാണ് ഇന്ത്യയില്‍ പോത്ത് കഴിക്കല്‍ തുടങ്ങിയത് എന്ന് പറയുന്നതിനൊന്നും ഒരു അടിസ്ഥാനവുമില്ല. ശിലായുഗത്തിലെ നമ്മുടെ കാരണവന്മാരെല്ലാം നാല്‍ക്കാലികളെ വേട്ടയാടി കഴിച്ചുകഴിഞ്ഞവരാണ് എന്ന് തന്നെയാണ് എന്‍്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കാതെ തരമില്ല. കാരണം നാച്ചുറല്‍ ഹിസ്റ്ററി പഠിച്ചവര്‍ പറഞ്ഞത് വെച്ച്നോക്കിയാലും പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ചായാലും സസ്യാഹാരം മാത്രംകൊണ്ട് ഹിമയുഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരുന്നില്ല. പല ജീവിവര്‍ഗങ്ങളും ഇല്ലാതായിപ്പോയ ഹിമയുഗത്തെ മനുഷ്യവംശം തരണം ചെയ്തതിന് നാല്‍ക്കാ ലി മാംസാഹാര ഭക്ഷണശീലം ഒരു പ്രധാന ഘടകംതന്നെയായിരുന്നു.
എന്നാല്‍, അവസാനത്തെ ഹിമയുഗത്തില്‍ നിന്ന് ഭൂമിയിലെ മനുഷ്യവംശം കരകയറി വന്നത് ചൂടും തണുപ്പും അതിശൈത്യവുമുള്‍പ്പടെയുള്ള പലതരം കാലവസ്ഥകളിലേക്കാണ് ഒപ്പം വര്‍ഗവും ലിംഗവും കൈയൂക്കും ഒക്കെവെച്ചുള്ള തരംതിരിവുകളിലേക്കും. ഹോളോസിന്‍ യുഗത്തിലെ ഈ വൈവിധ്യം മനുഷ്യരുടെ ഭക്ഷണത്തിലും പ്രതിഫലിച്ചു. ചില കാലാവസ്ഥയും വിഭവങ്ങളുടെ ലഭ്യതയും സസ്യഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മറ്റു പല പരിതസ്ഥികളിലും മാംസാഹാരം ഒഴിച്ചുകൂടാനാവാത്തതാണ്
കാലാവസ്ഥയും ഭക്ഷണവും
നമ്മുടെ ഉപഭൂഖണ്ഡത്തില്‍ത്തന്നെ നോക്കുക; ഹിമയുഗം ബാക്കി വെച്ചുപോയ ഹിമാലയവും, ശീതകാലത്തിന്‍്റെ കശ്മീരും മറ്റു ഉത്തരേന്ത്യന്‍ മലനിരകളും, സമിശ്രമായ കാലാവസ്ഥയുള്ള സമതലങ്ങളും, മരുഭൂമികളും, ഉഷ്ണം നിറഞ്ഞ തീരദേശവുമെല്ലാം ഹോളോസിന്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ യുഗത്തിന്‍്റെ കാലാവസ്ഥ വൈവിധ്യമാണ് വിളിച്ചുപറയുന്നത്. അവിടെ നിന്നാണ് കാലവസ്ഥക്കനുസരിച്ചുള്ള വിവിധതരം ഭക്ഷണശീലങ്ങള്‍ പലദേശങ്ങളിലെ സമൂഹങ്ങള്‍ തുടങ്ങിവെയ്ക്കുന്നത്. വേദകാലഘട്ടത്തില്‍ ഭാരതത്തില്‍ ഗോമാംസം മിക്ക ജാതികളും കഴിച്ചിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളും, ചരിത്രകാരന്മാരും തെളിയിച്ചിട്ടുള്ള വസ്തുതയാണ്. പക്ഷെ, കഴിക്കുന്ന ഭക്ഷണത്തിന്‍്റെ പേരില്‍ അല്ളെങ്കില്‍ കഴിക്കാത്ത ഭക്ഷണത്തിന്‍്റെ പേരില്‍ ജാതിമേന്മയും, മതമേന്മയും പറയുന്നതു തുടങ്ങി കലാപങ്ങള്‍ വരെ അഴിച്ചുവിടാന്‍ മനുഷ്യസമൂഹങ്ങള്‍ തുടങ്ങുന്നത് പിന്നെയും വളരെ വൈകിയാണ്.
ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടക്കുന്ന ഒരു രാജ്യത്താണ് എന്ത് കഴിക്കണം അല്ളെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കപ്പെടുന്നത്, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നുനേരവും കഴിക്കാന്‍ പറ്റുന്നത് തന്നെ ആഡംഭരമായിരുന്ന അവസ്ഥയില്‍ നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കേണ്ട അവസ്ഥയിലേക്ക് ഭക്ഷണകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മധ്യവര്‍ഗംതന്നെ എത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. എന്നോര്‍ക്കണം.
മജ്നു കാ ടിലയിലെ കബാബ് കട
ഡല്‍ഹിയിലെ ബീഫ് അനുഭവങ്ങള്‍
ഉത്തരേന്ത്യന്‍ മുസ്ലിംകളും, മലയാളികളും, ബംഗാളികളും, വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും, വിദേശികളുമൊക്കെ ചേര്‍ന്നു വരുന്ന ഒരു കൂട്ടായ്മയുടെ സമ്പദ്ശാസ്ത്രമാണ് ഡല്‍ഹിയില്‍ ബീഫിനുള്ളത്. വിലക്കുകള്‍ അതിശക്തമാണെങ്കിലും ഡല്‍ഹിയുടെ സംസ്ക്കാരം പോലെ തന്നെ വൈവിധ്യമാര്‍ന്നതാണ് അതിന്‍്റെ പോത്ത് വിഭവങ്ങളും. ഈസ്റ്റേണ്‍ മീറ്റ് മസാലയിട്ടു പോത്തുകറി വെച്ച് ശീലിച്ച നല്ളൊരു വിഭാഗം മലയാളികള്‍ക്കും അന്വേഷിച്ചിറങ്ങിയാല്‍ ഡല്‍ഹി നല്ളൊരു പോത്തനുഭവം തരും. നോര്‍ത്ത് ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥികളുടെ താമസസ്ഥലമായ മജ്നു ക ടിലയിലേക്ക് (Majnu Ka Tila) ഒരു യാത്ര നടത്തുക. ഇവിടം ഒരു ചെറു ഹിമാലയന്‍ നഗരം തന്നെയാണ്. കമ്പിളിപ്പുതപ്പുകള്‍ വില്‍ക്കുന്ന വഴിയോര കടകളും, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കരകൌശല കടകളും നമ്മുടെ ഫോര്‍ട്ട് കൊച്ചിയെ ഓര്‍മിരപ്പിക്കും. ഈ മാര്‍ക്കറ്റിലെ ചെറിയ (എന്നാല്‍ വളരെ പ്രശസ്തമായ) ഭക്ഷണശാലകളിലാണ് ഈ വില്ലന്‍ വിഭവം കൊതിയൂറുന്ന സ്വാദോടെ വെച്ചുവിളമ്പിത്തരുന്നത്. മിക്ക ഭക്ഷണശാലകളും നോക്കി നടത്തുന്നത് ടിബറ്റന്‍ സ്ത്രീകള്‍. പ്രധാന സ്ഥാനത്ത് തന്നെ ലാമയുടെ പടം അലങ്കരിച്ചുവെച്ച്, നന്നായി മോടിപിടിപ്പിച്ചിരിക്കുന്ന ഈ ചെറു ഭക്ഷണശാലകളിലിരുന്ന് ഉണങ്ങിയ പോത്തിറച്ചി കൊണ്ടുള്ള പലതരം വിഭവങ്ങള്‍ ടിമു എന്ന് വിളിക്കുന്ന പുളിപ്പിച്ച അപ്പത്തോടൊപ്പം കഴിക്കാം. ബീഫ് ചേര്‍ത്തു സൂപ്പിലും, ബീഫ് ഡിംസുവിലും (മോമോ) തുടങ്ങി പലതരം ബീഫ് വിഭവങ്ങള്‍ കഴിച്ചിറങ്ങി അടുത്തുള്ള കടയില്‍ നിന്ന് ഒന്നോ രണ്ടോ കുപ്പി ബീഫ് അച്ചാറും വാങ്ങി മടങ്ങാം.
ഡല്‍ഹി നിസാമുദ്ദീന്‍ മാര്‍ക്കറ്റ്
ഖവാലിയും കബാബും
ബീഫ് കണ്ടത്തൊവുന്ന മറ്റൊരു യാത്ര നിസാമുദ്ദിന്‍ ദര്‍ഗയിലേക്കാണ്. ഭക്തിയും സംഗീതവും നിറഞ്ഞ് ഒരു ഉത്സവപ്പറമ്പുപോലെയാണ് നിസാമുദ്ദിന്‍ ദര്‍ഗ. പ്രശസ്തമായ ഘരാനകള്‍ ഖവാലി സംഗീതംകൊണ്ടേറ്റുമുട്ടുന്ന സൂഫിഭക്തിയുടെ ആനന്ദലഹരിയാണ് ഈ ദര്‍ഗ. ഇവിടേയ്ക്ക് തീര്‍ഥാടകര്‍ മാത്രമല്ല, ഡല്‍ഹിയില്‍ ജീവിക്കുന്ന എല്ലാ മതവിഭാഗക്കാരും, ഡല്‍ഹി കാണാന്‍ വരുന്ന സഞ്ചാരികളുമെല്ലാമത്തൊറുണ്ട്. ഖവാലി സംഗീതമാണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ദര്‍ഗയിലേക്കുള്ള ഇടവഴികളില്‍ നിറഞ്ഞു നില്‍ക്കു ന്ന ചെറിയ വഴിയോര ധാബകളിലിരുന്ന് ചായകുടിക്കാം. ഒപ്പം വൈകുന്നേരങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ ഈ ഇടവഴികളില്‍നിന്ന് കഴിക്കാവുന്ന മറ്റൊരു വിഭവമാണ് ബീഫ് കബാബ്.
മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ വന്ന സുല്‍ത്താന്മാരും, മുഗളന്‍മാരുമൊക്കെയാണ് കബാബിനെ ഈ നാടിന്‍്റെ ഇഷ്ടവിഭവമാക്കിയത്. എന്തുതരം മാംസംകൊണ്ടും കബാബ് ഉണ്ടാക്കാം. ചെറിയ കമ്പിനൂലുകളില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന കബാബ് വടക്കേ ഇന്ത്യയുടെ സ്വന്തം വിഭവമാണ്. ആടും കോഴിയും കൊണ്ട് ഉണ്ടാക്കുന്ന പോലെ ബീഫു കൊണ്ടും കബാബ് ഉണ്ടാക്കാമെന്നും അതൊരു വിശിഷ്ട വിഭവമാണെന്നും നിസാമുദ്ദിനില്‍ നിന്ന് മനസ്സിലാക്കാം. നിസാമുദ്ദിന്‍ യാത്രപോലെ തന്നെ ഹൃദ്യമാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിത നഗരത്തിന്‍്റെ (shajahanabad) ഹൃദയമായ ചാന്ദ്നി ചൗക്കിലെ ഇടുങ്ങിയ ഇടവഴികളില്‍ സൈക്കിള്‍ റിക്ഷകള്‍ക്കും ആളുകള്‍ക്കുമിടയില്‍ക്കൂടി ബീഫ് കിട്ടുന്ന ഭക്ഷണശാലയെവിടെയെന്ന് സങ്കോചം കൂടാതെ ചോദിക്കാം .
മലയാളികളുടെ പ്രിയപ്പെട്ട മാര്‍ക്കറ്റായ ഐ.എന്‍.എയാണ് ബീഫ് കിട്ടുന്ന മറ്റൊരു സ്ഥലം. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിനും ചെറിയ വേതനത്തിന്‍്റെ ദാരിദ്ര്യത്തിനുമിടയില്‍ മലയാളി നഴ്സ്മാര്‍ മിക്കവരും ഇവിടെ വരാറുണ്ട്.
ഡല്‍ഹി ഐ.എന്‍.എ മാര്‍ക്കറ്റ്
മെനുബോര്‍ഡില്‍ കാണാത്തത്
തുണിക്കടകളും, പാത്രക്കടകളും, ‘ചെറിയ’ സ്വര്‍ണ ക്കടകളും, മലയാളികളുടെ പലചരക്കുകടകളും പലഹാരക്കടകളുമൊക്കെ തിങ്ങി നിറഞ്ഞിരിക്കുന്ന ഐ.എന്‍.എ മാക്കറ്റിലെ കേരളഹോട്ടലുകളിലൊന്നില്‍ കയറി കേരള വിഭവങ്ങള്‍ കഴിക്കുന്നതോടെയാണ് മലയാളികളുടെ ഷോപ്പിംഗ് തീരുന്നത്. പോത്തുകറി തന്നെയാണ് ഇവിടെയും താരം.
പക്ഷെ ഭക്ഷണത്തിന്‍്റെ മെനു വിളിച്ചുപറഞ്ഞു കടക്കു പുറത്തു വെച്ചിരിക്കുന്ന ഇംഗ്ളീഷ്/ഹിന്ദി ബോര്‍ഡില്‍ പോത്ത് മാത്രം രേഖപ്പെടുത്തിയിട്ടില്ല.. വറുത്തുണക്കിയെടുത്ത പോത്തുമുതല്‍ ബീഫ്മാപ്പസുവരെ പലതരം പോത്തുകറികള്‍ കപ്പയുടെയും, ചോറിന്‍്റെയും കൂടെ ക്രിസ്മസ് കാലമാണെങ്കില്‍ മലയാളം കരോള്‍ ഗാനങ്ങളുടെയും, അല്ലാത്തപ്പോള്‍ പുതിയതും പഴയതുമായ മലയാളം സിനിമാഗാനങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിക്കാം. ഒപ്പം ഹോസ്റ്റല്‍ മുറിയില്‍ അല്ളെങ്കില്‍ മുനീര്‍ക്കയിലെയോ, ഓഖലയിലെയോ വാടകമുറിയില്‍ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കു വേണ്ടി വാങ്ങിക്കൊണ്ടും പോകാം. ഡല്‍ഹിയിലെ ഇതുപോലുള്ള നിരവധി കേരള ഹോട്ടലുകളിലും മലയാളികള്‍ക്കൊപ്പം ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിത്യസന്ദര്‍ശകരാണ്. ഐ.എന്‍.എയിലെ മലയാളി ഭക്ഷണശാലകള്‍ താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ളതാണ് .
വിദേശികളെയും, സര്‍ക്കാര്‍ ജോലിക്കാരെയും, പത്ര-മാധ്യമ -ഐടി-മെഡിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തി ക്കുന്ന വരെയും ലക്ഷ്യംവെച്ച് നടക്കുന്ന മറ്റൊരു ഭക്ഷണശാലയാണ് ഹോസ് ഖാസിലെ ‘ഗണ്‍ പൌഡര്‍’. അത്യാവശ്യം പണം ചിലവാക്കാനുള്ളവര്‍ക്ക് കേരളത്തില്‍ ഒരു ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്ന ലാഘവത്തില്‍ ബീഫ് ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലമാണിത് .
നിശ്ശബ്ദ രഹസ്യങ്ങള്‍
മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ ഇഷ്ടസ്ഥലമായ ജെ.എന്‍.യുവില്‍ മറ്റെന്തും പോലെ പോത്തും ഒരു രാഷ്ട്രിയ വിഷയമാണ്. ബീഫ് കഴിക്കുന്നതും, ഹോസ്റ്റല്‍ മുറികളില്‍ ഇലക്്രടിക് ഹീറ്ററില്‍ വെച്ച് പോത്ത് കറിവെയ്ക്കുന്നതും വിപ്ളവകരമായ ഒരു പ്രവൃത്തിയാണ്. മലയ്മന്ദിര്‍ എന്ന അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് ബീഫ് വാങ്ങിവരുന്നത്. പക്ഷെ, ഹോസ്റ്റല്‍ കവാടം കടക്കുമ്പോള്‍ പോത്ത് ആടായിമാറും. അങ്ങനെ സംഭവിച്ചില്ളെങ്കില്‍ അവിടെ കലാപം വരെ നടന്നേക്കാം. പോത്ത്കറി വെയ്ക്കുന്ന സമയം ആരും പറയാതെ തന്നെ അദൃശ്യമായ ഒരു കരുതല്‍ കൂട്ടായ്മ രൂപപ്പെടും. ഈ ‘ബീഫ് ദേശിയതയിലേക്ക്’ ചില ബംഗാളികളും, മണിപ്പൂരികളും, ബീഫ് കഴിച്ചില്ളെങ്കില്‍ കൂടി മതേതരത്വം പ്രഖ്യപിച്ചു കഴിയുന്ന ചില വടക്കേ ഇന്ത്യക്കാരും കടന്നുവരും. എം.ഫില്‍ പി.എച്ച്.ഡി തുടങ്ങിയ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്കും, വിദേശ ഫെല്ളോഷിപ്പ്, ജോലി, വിവാഹം എന്നീ ഘട്ടങ്ങളിലും പോത്ത് ആടായി അഭിനയിച്ച് ഹോസ്റ്റല്‍ മുറികളില്‍ എത്തിച്ചേരും. ഒരുകൂട്ടം ആളുകള്‍ വളരെ കരുതലോടെ നടത്തുന്ന ഒരു പ്രവര്‍ത്തനമാണ് ജെ.എന്‍.യുവിലെ പോത്തുകറികള്‍. ബീഫ് വിളമ്പിയതിന്‍്റെ ശിക്ഷയായി അടച്ചുപൂട്ടിയ കാന്‍്റീന്‍ ജെ.എന്‍ .യുവിലെ ബീഫ് പ്രേമികളുടെ ദുഃഖകഥയാണ് .
പക്ഷെ, ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു. സീമാപുരിയിലും, മല്‍ക്കാഗഞ്ചിലും, പ്രതാപ്ബാഗിലും, ഓഖലയിലും തുടങ്ങി ബീഫ് വില്ക്കു ന്ന സ്ഥലങ്ങളിലെല്ലാം ഒരു മറ തീര്‍ത്തിരിക്കുന്നത് കാണാം. കേരളത്തില്‍ നാട്ടുവഴികള്‍ക്കരികിലെ കടകളില്‍ കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന പോത്ത് തേക്കിലയില്‍ പൊതിഞ്ഞുവാങ്ങി ശീലിച്ചുവന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലെ ബീഫ് കടകള്‍ ഒരു ചെറിയ ശ്വാസംമുട്ടലായിതോന്നാം. മറ്റൊരു വിഭവത്തിനും ഈ അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. കാരണം, ബീഫ് കഴിക്കുന്നതിനു ജാതിക്കോ മതത്തിനോ ഉള്ളിലുള്ള വിലക്ക് മാത്രമല്ല ഉള്ളത് അതൊരു സാമൂഹിക തിന്മ കൂടിയായാണ് വായിക്കപ്പെടുന്നത്.
(Published in Naalaamidam Portal) 

No comments: