Friday, April 4, 2014

കാശ്മീർ: ജനാധിപത്യത്തിന്റെ പരീക്ഷണശാല


- ജസ്റ്റിൻ മാത്യു
Story Dated: Sunday , March 23 , 2014 21:29 hrs IST
കാശ്മീർ: ജനാധിപത്യത്തിന്റെ പരീക്ഷണശാല
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൻറെ കെട്ടുറപ്പും, ബലഹീനതകളും പുറത്തുവരുന്ന അവസരമാണ് ഓരോ അഞ്ചുവർഷം കൂടുമ്പോഴും നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്. ജാതിയും മതവും പ്രാദേശികവാദവും പണവും ബലാബലം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിൽ ജമ്മുകാശ്മീർ വ്യത്യസ്ഥമായ കാഴ്ചയാണ്. ഒരു സംസ്ഥാനമെന്നതിലുപരി ജമ്മു, കാശ്മീർ, ലഡാക്ക് എന്നീ മൂന്നു മേഖലകളുടെ വ്യത്യസ്തമായ ചരിത്രം, ഭാഷ, ജാതി, മതം, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്. താഴ്‌വരയിലെ കാശ്മീർ ദേശീയവാദവും ലഡാക്കിലെ പ്രത്യേക ഭരണമേഖലക്കുവേണ്ടിയുള്ള ആവശ്യവും ജമ്മുമേഖലയിൽ വേരുറച്ചുവരുന്ന വലതുപക്ഷ തീവ്രനിലപാടുകളുമാണ് നാളുകളായി ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ നിർണയിക്കുന്നത്.
ഇത്തവണയും കാശ്മീർ താഴ്‌വരയിൽ കാശ്മീർ വിമോചന മുന്നണി (JKLF) തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം നൽകിക്കഴിഞ്ഞു. കാശ്മീരിന്റെ പ്രശ്ങ്ങൾക്ക് ജനാധിപത്യ രീതിയ്ൽ പരിഹാരം കാണാം എന്ന് വാഗ്ദാനം നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങുന്നുണ്ട്. അഴിമതിയുടെയും അവസരവാദ നിലപാടുകളുടെയും പേരിൽ ജനപിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയ നാഷണൽ കോൺഫറൺസിന് ഈ തിരഞ്ഞെടുപ്പ് ഒരു ബാലികേറാമലയാണ്. ജമ്മു, ഉദംപുർ മണ്ഡലങ്ങൾ സ്വപ്നം കാണുന്ന ബിജെപിയുടെ പ്രാദേശിക നേതാക്കൾക്ക് അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സംസ്ഥാനത്ത് മോദി മോഡൽ വികസന വാഗ്ദാനം നൽകാൻ വലിയ പ്രയാസമില്ല. അതേസമയം ജമ്മുവിനെയും കാശ്മീരിനെയും സമാധാനപരമായ സഹവർത്തിത്വത്തിൽ മുന്നോട്ടു നയിക്കാൻ കൊൺഗ്രസ്സിനു മാത്രമേ സാധിക്കൂ എന്നാണ് ആ പാർട്ടി അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെ അഴിമതി ആരോപിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. ഇടതുപക്ഷം പേരിനുപോലുമില്ലാത്ത അവസ്ഥയാണ് ഇത്തവണ ജമ്മുകാശ്മീരിൽ.
പാകിസ്ഥാൻ ക്രിക്കറ്റും, കാശ്മീർ യുവത്വവും ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പും:
സർക്കാരുകൾ ജനപ്രിയ നടപടികൾ മാത്രമെടുക്കുന്ന ഈ ഇലക്ഷൻ കാലത്താണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചത് വലിയ രാജ്യദ്രോഹക്കുറ്റമായിക്കണ്ട് മീററ്റ് സർവകലാശാലാ വിദ്യാർത്ഥികളായ ഒരുകൂട്ടം കാശ്മീരി ചെറുപ്പക്കാരെ ജയിലിലടച്ചത്. പൊതു തിരഞ്ഞെടുപ്പിലെ മുന്നണിക്കൂട്ടുകെട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദേശീയപ്പാർട്ടികൾക്ക് ആറു ലോക്‌സഭാ സീറ്റുകൾ മാത്രമുള്ള ജമ്മുകാശ്മീർ അപ്രസക്തമാണ്. ഗ്രാമീണരോടും അവികസിത മേഖലകളോടും ന്യൂനപക്ഷ സമൂഹങ്ങളോടുമുള്ള അസഹിഷ്ണുത നിറഞ്ഞ നഗരകേന്ദ്രിതമായ ദേശിയബോധത്തിന്റെ പ്രതിഫലനമാണിത്.
വിഘടനവാദം മാത്രമായി വാർത്തകളിൽ ചുരുങ്ങിപ്പോകുന്ന കാശ്മീർ ജീവിതമാണ് ഈ തിരഞ്ഞെടുപ്പിനെ നിർണയിക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പെന്നാൽ ജനാധിപത്യ പരീക്ഷണം കൂടിയായ ഈ സംസ്ഥാനത്ത് ഓരോ തവണയും കൂടിവരുന്ന പോളിംഗ് ശതമാനം കാണിക്കുന്നത് ജനാധിപത്യത്തിൽക്കൂടി കാശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആ സമൂഹത്തിൻറെ താൽപ്പര്യം തന്നെയാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാവാത്ത ഒട്ടേറെ സംഭവങ്ങളിൽ കൂടിയാണ് ദേശീയതയുടെ ചിഹ്നമായി മാറിയ ഈ നാട് ലോകത്തെ കാണുന്നത്. പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ ശവമഞ്ചവുമായി നൂറുകണക്കിനാളുകൾ പ്രകടനം നടത്തുന്നതും, ഷോപ്പിയാനിൽ നടന്ന ബലാത്സംഗവും കിഷ്തുവാറിലെ വർഗീയലഹളകളും , കസ്റ്റഡി മരണങ്ങളും, കാണാതാകുന്ന ചെറുപ്പക്കാരും, അനധികൃത അറസ്റ്റുകളും, ദിനംപ്രതി നടക്കുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കാൻ പോകുന്നത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അവരിൽ ഉണ്ടാക്കിയ ചലനം തീർച്ചയായും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ഇനി വികസനത്തിന്റെ കാര്യമെടുക്കാം. ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത, ദേശീയ നിലവാരത്തിലും താഴ്ന്ന സാക്ഷരത (national literacy average : 74%. J&K: 68%), കാർഷികപ്രതിസന്ധി, ചികിത്സാ സംവിധാനങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, ദാരിദ്ര്യം, താഴ്‌വരയിൽ നിന്ന് ജമ്മു മേഖലയിലേക്ക് പലായനം ചെയ്ത പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങൾ, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ ചർച്ചയാവാതെ കിടക്കുകയാണ്.
പാർട്ടികളും വെല്ലുവിളികളും:
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജമ്മുകാശ്മീർ നാഷണൽ കോൺഫറൺസ്(എൻ.സി.) ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയവയാണ് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ. ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ് മണ്ഡലങ്ങളെ എൻ.സി.യും, ലഡാക്കിൽ സ്വതന്ത്രനും, ഉദംപൂർ, ജമ്മു മണ്ഡലങ്ങളെ കോണ്ഗ്രസ്സുമാണ് ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്. ഇതിൽ താഴ്‌വരയുടെ ഭാഗമായി വരുന്നത് ബാരമുള്ള, ശ്രീനഗർ, അനന്ത്‌നാഗ് മണ്ഡലങ്ങളാണ്. ഇവിടെ പ്രധാനപോരാട്ടം പിഡിപിയും, എൻസിയും തമ്മിലാണ്.
എൻ.സി. നിലവിലുള്ള എംപിമാരെത്തന്നെ അങ്കത്തിനിറക്കുമ്പോൾ അനന്ത്‌നാഗിൽ നിന്നുമത്സരിക്കുന്ന മെഹബൂബ മുഫ്തിയിലാണ് പിഡിപിയുടെ പ്രതീക്ഷ. ശ്രീനഗറിൽ ഫാറൂക്ക് അബ്ദുള്ളയെന്ന കാശ്മീർ രാഷ്ട്രീയത്തിലെ അതികായനെയാണ് എൻ.സി. മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയും (ആപ്) താഴ്‌വാരത്ത് ഒരു കൈ നോക്കാനിറങ്ങിയിട്ടുണ്ട്. ശ്രീനഗറിൽനിന്നു മത്സരിക്കുന്ന വിവരാവകാശ പ്രവർത്തകൻ രാജാ മുസഫർ ഭട്ട് ആണ് ആപ് സ്ഥാനാർഥി.
കിട്ടിയേക്കാവുന്ന രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകൾ ഒരു തരത്തിലുമുള്ള അധികാര വിലപേശലിനും പാർട്ടികൾക്ക് സാധ്യത നൽകുന്നില്ല. കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന സർക്കാരിനോട് പാർട്ടി നോക്കാതെ സഖ്യമുണ്ടാക്കുകയാണ് നാഷണൽ കോൺഫറൺസ് കുറച്ചു കാലങ്ങളായി ചെയ്തുവരുന്നത്. യുപിഎ സർക്കാറിന്റെ ഭാഗമായ എൻ.സി. കഴിഞ്ഞ എൻഡിഎ സർക്കാറിലുമുണ്ടായിരുന്നു. കാശ്മീരിൽ എൻ.സി്. എടുക്കുന്ന നിലപാടുകൾക്ക് നേരെ വിരുദ്ധമാണ് ദേശീയ തലത്തിൽ ഹിന്ദു വർഗീയതയുടെ മുഖമായ ബിജെപിയുമായി സഖ്യം ചേരുന്നത്. കാശ്മീർ ദേശീയതയുടെ കാര്യത്തിൽ അതിതീവ്ര നിലപാടുകളെടുത്തിരുന്ന ഒരു പാർട്ടിയുടെ അധഃപതനമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുന്നത്.
കാലങ്ങളായി കാശ്മീർ വിഷയത്തിൽ ഇന്ത്യ കടുത്ത നിലപാടുകളെടുക്കണമെന്നും ഭരണഘടനയുടെ 370ാം വകുപ്പ എടുത്തുകളയണമെന്നും വാദിക്കുന്ന പാർട്ടിയാണ് ബിജെപി. എൻ.സി.യാവട്ടെ ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്ന പാർട്ടിയും. 1982ൽ നടന്ന ജമ്മു മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചുകൊണ്ടാണ് നാഷണൽ കോൺഫറൻസ് ബിജെപി സഹകരണം തുടങ്ങുന്നത്. 1998ൽ എൻഡിഎ സർക്കാരിൽ ചേർന്നത് വഴി അത് താഴ്‌വരയിലെ എല്ലാവിഭാഗം ആളുകളിൽനിന്നും വലിയ വിമർശനങ്ങളാണ് നേരിട്ടത്. കാശ്മീരിലെ ജനവികാരം മുതലെടുത്ത് വോട്ടു നേടുകയും ആശയപരമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ബിജെപിയെ പിന്തുയ്ക്കുകയും വഴി കാശ്മീരിലെ ജനങ്ങളുടെ തിഞ്ഞെടുക്കാനുള്ള അവകാശത്തെയാണ് എൻ.സി.യും അതിന്റെ നേതാവ് ഫാറൂഖ് അബ്ദുള്ളയും ഇല്ലാതാക്കിയത്.
എന്നാൽ, ഇത്തവണ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നാണ് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറയുന്നത്. ജനങ്ങൾ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന നരേന്ദ്ര മോഡി നയിക്കുന്ന പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് കാശ്മീരിൽ വിജയിക്കാനാകില്ലെന്ന് ഒമറിന് നല്ല ഉറപ്പുണ്ട്. യു.പി.എ.യുടെ അവിഭാജ്യ ഘടകമാണ് എൻ.സി. എന്നാണ് ഒമർ ഇപ്പോൾ അവകാശപ്പെടുന്നത്. യുപിഎ സർക്കാറിന്റെ ഭാഗമായിരുന്നിട്ടും കാശ്മീരിനുവേണ്ടി കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ഒമറിന് കഴിഞ്ഞില്ല. അത് എൻ.സി.യുടെ തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചേക്കാം.
ഒമർ അബ്ദുള്ളയുടെ ബിജെപിയോടുള്ള നിലപാടിൽ മാറ്റംവരുമോ എന്ന് മെയ് മാസം അവസാനംവരെ കാത്തിരുന്നു കാണണം. എൻ.സി.ക്ക് മൂന്നു സീറ്റുകൾ കിട്ടുകയും കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതിനു അവ നിർണായകമാകുകയും ചെയ്താൽ കാര്യങ്ങൾ മറ്റൊരു വിധമാകും സംഭവിക്കുക. മോഡിയെ മാറ്റിനിർത്തിയാൽ എൻഡിഎ സർക്കാറിനെ പിന്തുണക്കാം എന്ന നിബന്ധന മുന്നോട്ടുവെക്കുന്ന പ്രാദേശിക പാർട്ടികളിൽ എൻ.സി.യെയും പ്രതീക്ഷിക്കാം.
കഴിഞ്ഞ എൻഡിഎ സർക്കാരിൽ ബിജെപിയെയല്ല മറിച്ച് വാജ്‌പേയിയാണ് പിന്തുണച്ചത് എന്നാണ് ഇപ്പോൾ ഒമർ പറയുന്നത്. മോഡിയല്ലാതെ മിതവാദിയായ ഒരു ബിജെപി നേതാവിനെ എൻ.സി. പിന്തുണക്കാനുള്ള സാധ്യത ഇത്‌നാൽ തള്ളിക്കളയാനാവില്ല. എന്നാൽ, എതെങ്കിലും മുന്നണിയുമായി വിലപേശൽ നടത്താൻ സാധിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പുഫലം ഒമർ അബ്ദുള്ള പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സംസ്ഥാന മുഖ്യമന്ത്രിയായ ഒമറിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് കാര്യമായ കോട്ടം തട്ടിയിട്ടുണ്ട്. ഒമർ അബ്ദുള്ളയെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കൂട്ടത്തിലാണ് അരവിന്ദ് കേജരിവാൾ ഉൾപെടുത്തിയിരിക്കുന്നത്.
സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷത്തിരിക്കുന്ന മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത പ്രതീക്ഷയാണുള്ളത്. ഷെയ്ക്ക് ഫാറൂഖ്, ഒമർ അബ്ദുള്ളമാരുടെ രാജവാഴ്ചക്ക് പൂർണ വിരാമമിടാൻ പിഡിപിക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കാശ്മീരിന്റെ ആവശ്യങ്ങൾ പാർലമെന്റിനുള്ളിൽ കൂടുതൽ ശക്തിയോടെ വാദിച്ചു നേടാൻ മെഹബൂബക്കും പിഡിപിക്കും സാധിച്ചേക്കും. സംസ്ഥാനത്തെ പ്രാദേശിക പ്രശ്‌നങ്ങളിലാണ് പാർട്ടിക്ക് താൽപര്യമെന്നും ബിജെപിയുമായോ കൊൺഗ്രസ്സുമായോ യാതൊരുതരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നും മെഹബൂബ പറയുന്നു. ഇതിനിടയിൽത്തന്നെ പാർട്ടി നേതൃത്വം ബി ജെ പിയോട് കൂടുതൽ അടുക്കുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. അധികാരത്തിൽ വരുന്നവരോട്, അവർ ഏതു നിലപാട് എടുക്കുന്നവരായാലും കൂട്ടുചേരാൻ പിഡിപി തയ്യാറാണ് എന്നാണ് ഈ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കുന്നത്. മൂന്നാംമുന്നണി സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാലുള്ള സാധ്യതകളെ പിഡിപി പൂർണമായും തള്ളിക്കളയുന്നുമില്ല.
ജമ്മുമേഖലയിലാണ് കോൺഗ്രസ്സും ബിജെപിയും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഉദംപൂർ, ജമ്മു മണ്ഡലങ്ങളിൽ ഈ രണ്ടു ദേശീയപ്പാർട്ടികളും ശക്തമായ മത്സരമാണ് നടത്താൻ പോകുന്നത്. ഉദംപുർ മണ്ഡലത്തിൽ കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവുമായ ഗുലാം നബി ആസാദിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. കിഷ്തുവാറിൽ കഴിഞ്ഞ വർഷം ഈദ് ആഘോഷങ്ങളെത്തുടർന്ന് നടന്ന ഹിന്ദു മുസ്ലിം വർഗീയലഹളയെ വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് ബിജെപിയും, പിഡിപിയും. കാശ്മീർ വിഘടനവാദം വോട്ടാക്കി മാറ്റാൻ കഴിഞ്ഞതിൽ വിജയിച്ച പാർട്ടിയാണ് ബിജെപി. അത് കിഷ്തുവാറിലും തുടരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ കോൺഗ്രസ് ആസാദെന്ന അതിശക്തനായ കരുവിനെയിറക്കിയത് ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിട്ടുണ്ട്.
ലഡാക്ക് മണ്ഡലത്തിൽ ബുദ്ധമതക്കാർക്ക് മുൻതൂക്കമുള്ള ലെ ജില്ലയും, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാർഗിൽ ജില്ലയും മറ്റൊരു രാഷ്ട്രീയ ചിത്രമാണ് നൽകുന്നത്.
published in Newsmoments Portal http://www.newsmoments.in/COLUMNS/1942/) 

No comments: