Friday, April 4, 2014

എറിക് ഹോബ്സ്ബോം: ചരിത്രത്തിന്റെ മാര്‍ക്സിസ്റ്റ്‌ വഴി

ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോമിന്റെ ചരിത്ര വഴികള്‍. ജസ്റ്റിന്‍ മാത്യു എഴുതുന്നു

 
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ്‌ ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില്‍ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാര്‍ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്- ജസ്റ്റിന്‍ മാത്യു എഴുതുന്നു


 
സാധാരണക്കാരന്റെ ചരിത്രം ലോകചരിത്രത്തിന്റെ വലിയ ക്യാന്‍വാസിലേക്ക് ഏറ്റവും ലളിതമായ ഭാഷയില്‍ എഴുതിചേര്‍ത്താണ് ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോം ഇക്കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് അക്കാദമിക സമൂഹം അദ്ദേഹത്തെ ‘ചരിത്രകാരന്‍മാരുടെ ചരിത്രകാരന്‍’ എന്ന് വിശേഷിപ്പിക്കാറുള്ളത്.
സോഷ്യലിസത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കു സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുക എന്നത് അദ്ദേഹത്തെപ്പോലുള്ള ഒരു ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്റെ അക്കാദമിക ജീവിതത്തില്‍ വലിയ വെല്ലുവിളികളാണുയര്‍ത്തിയത്. ലോകം സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠകള്‍ ചൊരിഞ്ഞപ്പോള്‍ ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെയൊപ്പം അവസാനം വരെ നിലകൊണ്ടു, അദ്ദേഹം.
ലോകചരിത്രത്തില്‍ കുതുകിയായ ഏതൊരാള്‍ക്കും സുപരിചിതനാണ് ഹോബ്സ്ബോം. പത്തൊന്‍പത്, ഇരുപതു നൂറ്റാണ്ടുകളിലെ ചരിത്രസംഭവങ്ങളെ മനസ്സിലാക്കാന്‍ ലോകത്തിന്റെ ഏതുഭാഗത്തുള്ളവരും ആദ്യം വായിക്കുക ഹോബ്സ്ബോമിന്റെ ‘Age Series’ എന്നറിയപ്പെടുന്ന Age of Revolution, Age of Capital, Age of Empire, Age of Extremes എന്നീ പുസ്തകങ്ങളാണ്.
ഇതില്‍തന്നെ ആദ്യ മൂന്നു പുസ്തകങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തില്‍ തുടങ്ങി ഒന്നാം ലോകമഹായുദ്ധം വരെ നീളുന്ന ദീര്‍ഘമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചരിത്രം വിശദമായി പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം മനസ്സിലാക്കാന്‍ ഹോബ്സ്ബോം വായന ഒഴിവാക്കാനാവില്ല. വിപ്ലവങ്ങളും യുദ്ധങ്ങളും ക്ഷാമങ്ങളും അനുഭവിച്ച സാധാരണ ജനസമൂഹത്തിന്റെ അനുഭവത്തില്‍ക്കൂടിയാണ് ഹോബ്സ്ബോം ചരിത്രത്തെ വിശകലനം ചെയ്യുന്നത്. ചരിത്രം മഹാന്‍മാരുടെ ജീവിതനുഭവങ്ങളല്ല എന്ന് ഒന്നാം വര്‍ഷചരിത്ര വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊടുക്കുമ്പോള്‍ ഉദാഹരണമായി ആദ്യം പറയുന്ന പേരാണ് എറിക് ഹോബ്സ്ബോം.
ദീര്‍ഘകാലം ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അംഗമായിരുന്നു ഹോബ്സ്ബോം. എന്നാല്‍ അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തെ അതിനെല്ലാം മുകളില്‍ക്കൂടി നോക്കിക്കാണേണ്ടതുണ്ട്. ‘ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ’ എറിക് ഹോബ്സ്ബോം എന്ന വിശേഷണം തന്നെ ജീവചരിത്രപരമാണ്. ഇടതുപക്ഷ അക്കാദമിക് സമൂഹം ചരിത്രവിശകലനത്തിന് ഏറ്റവും അധികം ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു ചരിത്ര രചനാപാരമ്പര്യമാണ് ‘British Marxist Historiography.’ (ഇന്ത്യന്‍ ചരിത്രപഠനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ ‘കീഴാളചരിത്ര രചനാപാരമ്പര്യത്തില്‍’ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രപഠനങ്ങളുടെ ശക്തമായ സ്വാധീനം കാണാം).
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ്‌ ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില്‍ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാര്‍ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്.


 
‘British Marxist Historiography’ എന്ന ചരിത്രചനാപാരമ്പര്യത്തിന്റെ ഭാഗമായി വേണം ഹോബ്സ്ബോമിനെ മനസ്സിലാക്കാന്‍. പുരാതന ഗ്രീക്കോറോമന്‍ കാലത്തെ അടിമത്തത്തിന്റെ (Slavery) ചരിത്രം വിശകലനം ചെയ്ത Geoffrey de Ste Croix, സാമ്പത്തിക ചരിത്രപഠനത്തെ മാറ്റിമറിച്ച മോറിസ് ഡോബ്, മധ്യകാല ഫ്യൂഡല്‍ യൂറോപ്പിനെ ആഴത്തില്‍ പഠിച്ച റോഡ്നി ഹില്‍ട്ടണ്‍, യൂറോപ്പിന്റെ ആധുനിക കാലത്തിന്റെ തുടക്കത്തെയും പതിനേഴാം നൂറ്റാണ്ടില്‍ നടന്ന പരിവര്‍ത്തനങ്ങളെയും ലോകത്തിനെ വിവരിച്ചു കൊടുത്ത ക്രിസ്റ്റഫര്‍ ഹില്‍സ്, ആധുനിക ബ്രിട്ടിഷ് ചരിത്രത്തെ ജനകീയവല്ക്കരിച്ച ഇ പി തോംസണ്‍ തുടങ്ങിയവരുടെ അവസാന കണ്ണിയായിരുന്നു ഹോബ്സ്ബോം. ഇവരെല്ലാവരും ചരിത്രത്തെ വര്‍ഗസമരമായും സാധാരണക്കാരുടെ അനുഭവങ്ങളായും കണ്ടവരാണ്.
ഹോബ്സ്ബോം ചിന്തിക്കുകയും എഴുതുകയും ചെയ്യാത്ത ആധുനിക ചരിത്രപഠനമേഖലകള്‍ വിരളമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന പട്ടിണിയും, ക്ഷാമവും, യുദ്ധങ്ങളും, വിപ്ലവങ്ങളുമെല്ലാം തൊഴിലാളികളുടെയും കര്‍ഷകരുടെയും വിപ്ലവകാരികളുടെയും ജീവിതാനുഭവങ്ങളില്‍ക്കൂടി ഹോബ്സ്ബോം പറഞ്ഞു. ലോകത്തിലെ എല്ലാ സര്‍വകലാശാലകളിലും ‘Age series’ സിലബസ്സിന്റെ ഭാഗമാണ്. Age of Extremes’ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രമാവണം ഹോബ്സ്ബോമിന്റെ ഏറ്റവും കൂടുതല്‍ വായിക്കുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത ഒരു പഠനം.
ക്യാപ്പിറ്റലിസത്തിന്‍റെയും സാമ്രാജ്യത്വ അതിമോഹങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളായ രണ്ടു മഹായുദ്ധങ്ങളുടെയും സാമ്പത്തിക തകര്‍ച്ചയുടേയും മാനവരാശി അതിന്റെ വികൃതമുഖം കാട്ടിയ നാസിസത്തിന്റെയും ഫാസിസത്തിന്റെയും നൂറ്റാണ്ടിനെ class experience ന്‍റെ ഭാഷയില്‍ ഹോബ്സ്ബോം തന്റെ പഠനങ്ങളിലൂടെ വിശകലനം ചെയ്യുന്നു. 187 മില്ല്യന്‍ ആളുകള്‍ യുദ്ധങ്ങളിലും കലാപങ്ങളിലുമായി കൊല്ലപ്പെട്ട ഇരുപതാം നൂറ്റാണ്ടിനെ (1914- 1990) രക്തച്ചൊരിച്ചിലിന്റെ നൂറ്റാണ്ട് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ജൂതവംശത്തില്‍ പിറന്നതും ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയില്‍ നിന്ന് പാലായനം ചെയതതുമെല്ലാം തീവ്രമായിത്തന്നെ ഹോബ്സ്ബോം Age of Extremes ല്‍ വിവരിക്കുന്നു. ഹോബ്സ്ബോം നേരിട്ടു അനുഭവിച്ച ലോകം കൂടിയാണ് Age of Extremes.
ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദക്ലാസ്സില്‍ പഠിപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം (Issues in the Twentieth Century World History) ഒരു ഹോബ്സ്ബോം വായനാനുഭവം തന്നെയാണ്. ഈ കോഴ്സ് പഠിപ്പിക്കുന്നതിന്റെ ഭാഗമായി Age of Extremes ഉം ഒപ്പം ഹോബ്സ്ബോമിന്റെ ജീവചരിത്രപരമായ പഠനം Interesting Timesഉം ചരിത്രവിദ്യാര്‍ത്ഥികളില്‍ താല്പര്യം ജനിപ്പിക്കുന്നതും സ്ഥിരമായി കാണാറുണ്ട്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മൂന്നാം വര്‍ഷ English ക്ലാസ്സിലെ കുട്ടികളുടെ ഇടയില്‍ നിന്നും ‘മാര്‍ക്സിയന്‍ സമ്പദ്ശാസ്ത്രത്തിന്റെ പ്രധാന്യമെന്ത്’ എന്ന ചോദ്യമുയര്‍ന്നു വന്നത്. അതിനുത്തരമായി ഹോബ്സ്ബോം തന്റെ തൊണ്ണൂറാം വയസ്സില്‍ എഴുതിയ അവസാന പുസ്തകം ഉയര്‍ത്തിക്കാണിച്ചു; ‘How to change the World: Tales of Marx and Marxism 1840-2011’. പ്രൊഫസര്‍ ഹോബ്സ്ബോം തന്റെ അറുപതുവര്‍ഷത്തിലധികം നീണ്ട ചരിത്രപഠനങ്ങളിലൂടെ അന്വേഷിച്ചതും ഈ ചോദ്യത്തിന്‍റെ ഉത്തരം തന്നെയാവും.


 (Published in Naalaamidam Portal) 

No comments: