ഒരു നാട് ഞുഞ്ഞപ്പന്‍ ചേട്ടനോട് വിടപറഞ്ഞു. ഉയര്‍ച്ച-താഴ്ചകളില്‍ ആഘോഷം കണ്ടെത്തി ജീവിതം ഒരു നാടിന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെച്ച് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മടുപ്പിക്കുന്ന മഞ്ഞയും ക്ലാവ്മണവും നിറഞ്ഞ വേദനകളില്‍ നിന്നും ഞുഞ്ഞപ്പന്‍ ചേട്ടന്‍
ഒരു നീണ്ട യാത്രപോയി. പതിവിനുവിപരീതമായി, തിരിച്ചുവരാത്ത ഒരു നീണ്ട യാത്ര. ചരിത്രത്തില്‍ വലിയ ഇടങ്ങളൊന്നും ബാക്കിവെയ്ക്കാതെ കടന്നു പോയ ഒരു സാധാരണജീവിതത്തിനെഴുതുന്ന ഓര്‍മ്മക്കുറിപ്പ്.
ഇടുക്കിജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ മന്നാത്തറ എന്ന ഗ്രാമത്തിന് ഞുഞ്ഞപ്പന്‍ ചേട്ടന്‍ പുറംലോകത്തേക്കുള്ള ഒരു വാതിലായിരുന്നു. കര്‍ഷകന്‍, കച്ചവടക്കാരന്‍ എന്ന നിലകളില്‍ ഒരു പാതി- വിജയമായിരുന്നു അഞ്ചു പതിട്ടാണ്ട്മാത്രം നീണ്ട ആ ജീവിതം. പശ്ചിമഘട്ടത്തിലേക്കുള്ള ഇടനാട്ടിലെ കര്‍ഷകരുടെ കുടിയേറ്റത്തിന്റെ രണ്ടാംതലമുറയില്‍പെട്ട ആളാണ് ഞുഞ്ഞപ്പന്‍ ചേട്ടന്‍. എറണാകുളം ജില്ലയിലെ കോതമംഗലം എന്ന ചെറുപട്ടണത്തിനടുത്തുള്ള പൂച്ചക്കുത്തില്‍ നിന്നും അന്‍പതുകളുടെ അവസാനം മണ്ണ്തേടിവന്ന, പഠനം പാതിവഴിയില്‍ കളയേണ്ടിവന്ന, ഇടത്തരം നസ്രാണി കുടുംബത്തിലെ കൗമാരക്കാരില്‍ ഒരാള്‍. അറിവിനോട് ഒരിക്കലും തീരാത്ത ആവേശം, ജീവിതത്തോടുള്ള വേറിട്ട കാഴ്ച്ചപ്പാട്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, ഇതെല്ലം ചേട്ടനെ ആ ചെറുഗ്രാമത്തിന്‍റെ അഭിമാനമാക്കി. എന്നാല്‍, തകര്‍ന്നുപോയ കച്ചവടം ആ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് പ്രവാസകാലം, അത് മന്നാത്തറഗ്രാമവാസികള്‍ക്ക്, ചേട്ടനെ അന്യമായ ഒരു നീണ്ട ഇടവേള. തൊണ്ണൂറുകളുടെ അവസാനം പ്രവാസത്തിന്‍റെ ഓര്‍മകളുമായി രണ്ടാംവരവ്. വേദനകളുടെ, ആശുപത്രി വാര്‍ഡുകളിലെ, ഡയാലിസിസ് മുറികളിലെ അവസാനകാലം...
ഞുഞ്ഞപ്പന്‍ ചേട്ടനെ ആ ചെറുഗ്രാമത്തില്‍ വേറിട്ട ഒരാളാക്കിയത് യാത്രകളും, തകര്‍ച്ചയില്‍ നിന്നുള്ള രണ്ടാംവരവുമായിരുന്നു. കച്ചവടത്തിനായിട്ട് നടത്തിയ ചെറുതും വലുതുമായ ഒരുപാട് യാത്രകള്‍, കര്‍ണാടകത്തിലെ പ്രവാസം, ഇതെല്ലാം കൊടുത്ത ഒരു വന്‍ സുഹൃത് വലയം. അതില്‍ കര്‍ണാടകത്തിലെ കാപ്പികര്‍ഷകര്‍ തുടങ്ങി കൊച്ചിയിലെ മീന്‍പിടുത്തക്കാര്‍ വരെയുണ്ടായിരുന്നു. ചേട്ടന്‍ ഉണ്ടാക്കിയെടുത്ത സുഹൃത് വലയമായിരുന്നു ആ ജീവിതത്തിന്‍റെ നീക്കിയിരുപ്പ്. ഇടുക്കിക്കാര്‍ക്ക് സംസ്ക്കാരികമായി വലിയ അടുപ്പമൊന്നുമില്ലാത്ത വയനാട് പോലുള്ള സ്ഥലങ്ങളില്‍ നിന്നുവരെ ചേട്ടന് കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഒരു കര്‍ഷകനോ കച്ചവടക്കാരനോ സാധാരണരീതിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത സുഹൃത് സംഘം.എല്ലാ നീണ്ട യാത്രകള്‍ക്കും, പ്രവാസങ്ങള്‍ക്കും ഒടുവില്‍ മന്നാത്തറയില്‍ വന്ന്, സഞ്ചരിച്ച നാടുകളെപ്പറ്റി, കണ്ട ആളുകളെപ്പറ്റി, കഴിച്ച ആഹാരത്തെപ്പറ്റി എല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നു. ഞുഞ്ഞപ്പന്‍ ചേട്ടന്റെ അറിവുകള്‍ക്ക്, അന്വേഷണങ്ങള്‍ക്ക് ദേശത്തിന്റെ അതിരുകള്‍ ഒരിക്കലും തടസ്സമായിരുന്നില്ല.ഒരു ഇടതുപക്ഷസഹയാത്രികനായിരുന്നില്ല ചേട്ടന്‍ ഒരിക്കലും. എങ്കിലും താഴെത്തട്ടിലുള്ള ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും നിലനില്‍പ്പിനുവേണ്ടി നടത്തിയിരുന്ന പോരാട്ടങ്ങള്‍, അവരുടെ ജീവിതവഴികള്‍ എല്ലാമാണ് ചേട്ടന്‍ അന്വേഷിച്ചുചെന്നിരുന്നത്, സഹാനുഭൂതിയോടെ കണ്ടിരുന്നത്. .
ഓര്‍മ്മ
നിരവധി ഓര്മകളാണ് ഞുഞ്ഞപ്പന്‍ ചേട്ടനെക്കുറിച്ച്. മന്നാത്തറയിലെ ഓരോ ആള്ക്കും ചേട്ടനെ ഓര്മയില്‍ എന്നും നിലനിറുത്തുന്ന ഒരു കഥയെങ്കിലും പറയാന്‍ കാണും. തോപ്രാംകുടിയിലെ ഇടത്തരം കച്ചവടക്കാര്ക്ക് പറയാനുണ്ടാവുക എണ്പതുകളുടെ പ്രഭാവമായിരിക്കും. തോപ്രാംകുടിയില്‍ വല്ലപ്പോഴും മാത്രം കണ്ടിരുന്ന നാനുറ്റിയേഴുലോറിയില്‍ ഏറണാകുളത്ത് കച്ചവടആവശ്യവുമായി പോകുന്ന ചേട്ടനെ അവരിലാ ര്‍ക്കാണ് മറക്കാനാവുക? ഇന്നു വാഹനങ്ങള്‍ തോപ്രാംകുടിയെ ഞെരുക്കുന്നുവെങ്കില്‍ അന്ന് വാഹനങ്ങളില്ലാതെ നാട്ടുകാര്‍ ഞെരുങ്ങുന്ന കാലം. അന്ന് ചേട്ടന്‍ രണ്ടു വണ്ടികളുടെ ഉടമയായിരുന്നു. ചേട്ടന്‍റെ വണ്ടിയില്‍ ഡ്രൈവിംഗ് പഠിച്ചവര്‍, കടയില്‍ ജോലി നോക്കിയിരുന്നവര്‍, മര്ച്ച്ന്റ് അസോസിയേഷന്കാര്, കരിമ്പനില്‍ നിന്നു ചേട്ടനോടൊപ്പം വണ്ടിയില്‍ കയറി ഇരുട്ടുന്നതിനുമുന്പ് വീട്ടിലെത്തിയവര്‍, ഇവര്ക്കെല്ലാം എഴുതിവെയ്ക്കാത്ത ഒരുപാട് ഓര്മ്മകള് കാണും.
എന്‍റെ തലമുറയുടെ ഓര്മകളില്‍ ആദ്യം വരിക റേഡിയോയും, ദീപിക പത്രവും ആശ്രയിച്ചിരുന്ന ഒരു നാട്ടില്‍ ഒത്തിരിപുതുമകളുമായി ഞുഞ്ഞപ്പന്‍ ചേട്ടന്‍ എന്നും ഒന്നാംനിരയില്‍ തന്നെ നിന്നിരുന്നതാണ് . കൃഷിയും കച്ചവടവും ഒരുമിച്ചു നടത്തിയ ചുരുക്കം ചിലരില്‍ ഒരാള്‍. പെട്രോള്‍ ജീപ്പും ടെലിഫോണും ആദ്യം പരീക്ഷിച്ചവരുടെ കൂട്ടത്തില്‍ ഞുഞ്ഞപ്പന്‍ ചേട്ടന്റെ കടയും ഉണ്ടായിരുന്നു. മന്നത്തറയുടെ മണ്‍വഴികളില്‍ പൊടി പറത്തി വരുന്ന നീല ജീപ്പ് ഞങ്ങള്ക്ക് എന്നും ആവേശമായിരുന്നു. മന്നാത്തറയില്നിന്നും രണ്ടു കിലോമീറ്റര്‍ നടന്നു തോപ്രാംകുടിയില്‍ പോയി പഠിച്ചിരുന്ന എനിക്കും, ഷൈജുവിനും ഞുഞ്ഞപ്പന്‍ ചേട്ടന്റെ ജീപ്പ് പലപ്പോഴും ആവേശകരമായ യാത്രകള്‍ തന്നിരുന്നു. എന്നാല്‍, എണ്‍പതുകളില്‍ കുരുമുളകിന്റെ വിലക്കൊപ്പം ഞുഞ്ഞപ്പന്‍ ചേട്ടന്റെ കടയും തകര്ന്നു . കടം കയറി കര്‍ണാടകത്തില്‍ നീണ്ട പ്രവാസം. ഞങ്ങള്‍ കുട്ടികള്‍ പിന്നീട് വന്ന പല ജീപ്പുകള്ക്കും കൈകാട്ടി. എന്നാല്‍ അവരെല്ലാം ഒന്ന് നോക്കുകപോലും ചെയ്യാതെ കടന്നുപോയി.
മന്നാത്തറയിലെ ഇപ്പോഴത്തെ ചെറുപ്പക്കാര്ക്ക് ഓര്‍മ്മവരിക കര്ണാടകയുടെ കഥകള്‍ പറയുന്ന മുറുക്കിചുവപ്പിച്ച ഒരു നാട്ടിന്പുറത്തുകാരനെ; യാത്രകളും, പ്രവാസവും മാറ്റിതീര്ത്ത ചേട്ടനെ; കൂടുതല്‍ സമയവും ഏകാനായി നടക്കുന്ന; ജീവിതം വഴിമാറിപ്പോയ ഒരു സാധാരണക്കാരനെയായിരിക്കും. ജീവിതത്തിന്റെ അവാസാനനാളില്‍ അമ്മ മരിച്ചു. ഒരുപക്ഷെ അതൊക്കെ ഒരു വല്ലാത്ത ആഘാതമായിരുന്നിരിക്കണം, പുറമേ ഒന്നും പ്രകടമായിരുന്നില്ലെങ്കിലും. പണവും കച്ചവടവും ഇല്ലാതായപ്പോള്‍ അടുത്തുനിന്നിരുന്നവരില്‍ പലരും ഇല്ലാതായി. എങ്കിലും അതിനെയൊക്കെ മറികടക്കാന്‍ ചേട്ടന് പറ്റിയത് എങ്ങനെയെന്നു മന്നാത്തറക്കാര്‍ക്ക് ഇന്നുമറിയില്ല. ഒരുപക്ഷെ പ്രവാസകാലത്തിലെ കൂട്ടുകാരില്‍ നിന്നൊക്കെയറിഞ്ഞ ഒറ്റപ്പെടലെന്ന സത്യത്തെ സ്വന്തം ജീവിതംകൊണ്ട് മനസ്സിലാക്കുകയായിരുന്നിരിക്കണം. ഒന്നുംചെയുവാനില്ലാതെ വന്ന കഴിഞ്ഞ കുറെ നാളുകളായിരിക്കണം തിരിച്ചുവരാനായുള്ള കരുത്ത് ഇല്ലാതാക്കിയത്.
എന്‍റെ ഓര്‍മ്മകളില്‍ നിഗൂഡമായ കരിക്കിന്മേടിനെപ്പറ്റി ആദ്യം പറഞ്ഞുകേട്ടതു ഞുഞ്ഞപ്പന്‍ ചേട്ടനില് നിന്നുമായിരുന്നു. ഞാന്‍ കൂടിയ ആദ്യവിവാഹം, ചേട്ടന്റെതായിരുന്നു. കോഴിക്കറിയും, കലവറയില്‍ വല്ലത്തില്‍ ചുട്ടുവെച്ചിരിക്കുന്ന പാലപ്പവും നെല്ക്കച്ചിയില്‍ താലികെട്ടിപഠിക്കുന്ന ചേട്ടനും...മൂന്നരവയസ്സില്‍ തുടങ്ങുന്നു ആ ഓര്‍മ്മകള്‍. തോടിനപ്പുറം നീലനിറത്തില്‍ ആകാശത്തോളം തലയുയര്ത്തി് നിന്നിരുന്ന കരിക്കിന്മേ്ട് കയറി തിരികെവന്ന ആദ്യ ആള്‍. നിലാവുള്ള രാത്രികളില്‍ നാട്ടുവഴികളില്‍ വര്ത്ത്മാനം പറഞ്ഞിരുന്ന ഉറക്കമില്ലാത്ത രാത്രികള്‍, കോതമംഗലത്തുള്ള എന്റെ മുറിയില്‍ വന്നുനിന്ന ദിവസങ്ങള്‍, പറഞ്ഞ, പാതിവഴിയില്‍ പറഞ്ഞുനിറുത്തിയ ഒരുപാടു കഥകള്‍. ആശുപത്രിയില്‍ നിന്നും തിരികെ വീട്ടില്‍ വന്ന എന്‍റെ ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഒരുപാട് ആള്‍ക്കാരുടെ അനുഭവങ്ങള്‍ പറഞ്ഞുതന്ന ദിനങ്ങളെയൊന്നും മറക്കുവാനാകില്ല. പിന്നീട് ഞാന്‍ ഡല്ഹിയില്നിന്ന് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം ഒരു വലിയ കര്‍ഷകന്റെ ആകാംക്ഷയോടെ ഞാന്‍ ജീവിക്കുന്ന നാടിനെപറ്റി ചോദിച്ചറിഞ്ഞിരുന്നു. എന്‍റെ ഉച്ചയുറക്കത്തില്‍ മുടങ്ങിപ്പോയ ഞങ്ങളുടെ അവസാന കൂടിക്കാഴ്ച്ച ഒരു തീരാദുഃഖമായി എന്നും നില്‍ക്കുന്നു..
ഓര്മ്മകള്‍ നിരവധിയാണ്. എന്നാല്‍, ആരും ഓര്ക്കാതെ പോയത് ചേട്ടന്‍ ഇത്രയും പെട്ടെന്ന് ആ ഗ്രാമം വിട്ട് എന്നേക്കുമായി പോകുമെന്നതാണ്. ഓണാഘോഷം കഴിഞ്ഞുവന്ന ഞാനും സജിയുമൊക്കെ മന്നാത്തറതോട്ടിലേക്ക് ആര്‍ത്തലച്ചു വീഴുമ്പോള്‍ ഓര്‍ത്തിരുന്നില്ല ചേട്ടന്‍ തരുന്ന, എന്നെന്നും ഓര്‍മ്മിക്കാനുള്ള ഓണസമ്മാനമായിരുന്നു ആ തമാശുകളെന്ന്.
ജിസ്മി, നീ പപ്പയുടെ അവാസാന നിമിഷങ്ങളെപ്പറ്റി പറയുമ്പോള്‍ മന്നാത്തറത്തോടിന്‍റെ ഒറ്റത്തടിപ്പാലം കടന്ന് ചേട്ടനിനി വരില്ല എന്ന് ഗ്രിറ്റിയെപ്പോലെ എനിക്കും വിശ്വാസം വരുന്നില്ല.
No comments:
Post a Comment